തമിഴ്നാട്ടിലെ ബന്ദ്, യാത്രക്കാരെ വലച്ചു
തിരുവനന്തപുരം: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ആഹ്വാനം ചെയ്ത സംസ്ഥാന ബന്ത് തമിഴ്നാട്ടിലും കേരളത്തിന്റെ അതിര്ത്തി പ്രദേശങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. ബന്തിനെത്തുടർന്ന് കളിയിക്കാവിള വഴിയുള്ള ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ഇന്ന് നടത്തില്ല. ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് സർവകക്ഷി പ്രതിഷേധവും നടക്കും.
വൈകീട്ട് ആറ് വരെയാണ് ബന്ത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ എന്നിവർ രാജി വയ്ക്കുക, വെടിവയ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവ ആവശ്യങ്ങൾ ബന്ത് നടത്തുന്ന ഡി.എം.കെയും സഖ്യകക്ഷികളും ഉന്നയിച്ചു. നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിൻമാറാത്തതിനാൽ തൂത്തുക്കുടിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. റോഡ്, റെയിൽ മാർഗങ്ങൾ പ്രതിഷേധക്കാർ ഉപരോധിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രതിപക്ഷ തൊഴിലാളി സംഘടനകളും ബന്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ചെന്നൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അറസ്റ്റ് ചെയ്ത 133 പേരിൽ 65 പേരെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെ വിട്ടയച്ചിരുന്നു. പ്ലാന്റ് ഉടൻ പൂട്ടണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നു. പ്ലാന്റിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ തൂത്തുക്കുടി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരു അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൂടാതെ തൂത്തുക്കുടി കലക്ടർ, പൊലീസ് സൂപ്രണ്ട്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സി.ബി.എെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മിഷൻ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.