നടിയെ ആക്രമിച്ച കേസ്: ദിലീപിനെ രക്ഷപ്പെടുത്താൻ അഭിഭാഷകരുടെ പട, ദൃശ്യങ്ങൾ കോടതി പരിശോധിക്കും!
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്നും വിചാരണ തുടരും. ഇരയായ നടിയുടെ വിസ്താരമാണ് ആദ്യ ദിവസമായ വ്യാഴാഴ്ച നടന്നത്. നടിയെ കൂടാതെ പ്രതികളായ ദിലീപ്, പള്‍സര്‍ സുനി, പ്രദീപ്, സനല്‍ കുമാര്‍, മാര്‍ട്ടിന്‍ ആന്റണി എന്നിവരും കോടതിയിലെത്തിയിരുന്നു. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടത്തുന്നത്. വിസ്താരം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിന് വേണ്ടി കോടതിയിലേക്ക് അഭിഭാഷകരുടെ പട തന്നെ എത്തി. കേസിലെ 8ാം പ്രതിയായ ദിലീപിന് വേണ്ടി 13 അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. മറ്റ് പ്രതികളുടെ അഭിഭാഷകരടക്കം 31 അഭിഭാഷകരാണ് പ്രതിഭാഗത്ത് നിന്നുണ്ടായത്.
അഭിഭാഷകരുടെ ബാഹുല്യത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ നടിയുടെ വിസ്താരം ഇന്നും തുടരും. വനിതാ ജഡ്ജിയായ ഹണി എം വര്‍ഗീസ് ആണ് നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം അവസാനിച്ച ശേഷം പ്രതിഭാഗവും നടിയെ വിസ്തരിക്കും. നടി ആക്രമിക്കപ്പെട്ട 2017 ഫെബ്രുവരി 17ന് തൊട്ടടുത്ത ദിവസം നടി വനിതാ ഇന്‍സ്‌പെക്ടര്‍ രാധാമണിക്ക് നല്‍കിയ മൊഴി കോടതി തെളിവായി സ്വീകരിച്ചു.
നടിയെ ആക്രമിച്ച പ്രതികള്‍ കാറില്‍ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതി ഇന്ന് പരിശോധിക്കും. നടിയുടെ സ്വകാര്യത കണക്കിലെടുത്ത് അതീവ സുരക്ഷയില്‍ ആയിരിക്കും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് അടക്കമുളള കോടതി നടപടികള്‍ നടക്കുക. കോടതി മുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. മാത്രമല്ല കോടതിയിലേക്ക് കടക്കുന്ന എല്ലാവരുടേയും ദേഹപരിശോധനയും നടത്തും. ആദ്യഘട്ട വിസ്താരം ഏപ്രില്‍ 7 വരെ തുടരും. 6 മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.