ആശുപത്രി അധികൃതർ ചികിത്സ നൽകിയില്ല!! യുവതി പ്രസവിച്ചത് ഓട്ടോ റിക്ഷയിൽ!!
മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആംബുലൻസ് ചോദിച്ചെങ്കിലും അതും വിട്ടു കൊടുത്തില്ല. ആശുപത്രിയിൽ വിശ്രമിക്കാൻ പോലും അധികൃതർ അനുവദിച്ചില്ലെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.
തൃശൂർ: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആദിവാസി യുവതി ഓട്ടോയിൽ പ്രസവിച്ചു. തൃശൂർ പഴയന്നൂരിലാണ് സംഭവം. പഴയന്നൂർ മാട്ടിൻ മുകളൻ കോളനിയിൽ താമസിക്കുന്ന സുകന്യ എന്ന പെൺകുട്ടിയാണ് ഓട്ടോ റിക്ഷയിൽ പ്രസവിച്ചത്.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പഴയന്നൂരിലെ സർക്കാർ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ട് വന്നത്. എന്നാൽ പെൺകുട്ടിക്ക് ചികിത്സ നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആംബുലൻസ് ചോദിച്ചെങ്കിലും അതും വിട്ടു കൊടുത്തില്ല. ആശുപത്രിയിൽ വിശ്രമിക്കാൻ പോലും അധികൃതർ അനുവദിച്ചില്ലെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.
തുടർന്ന് ഓട്ടോയിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. പ്രസവത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തെ കുറിച്ച് സർക്കാർ വാതോരാതെ സംസാരിക്കുന്നുണ്ടെന്നും എന്നാൽ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്നും ചെന്നിത്തല.