മോഷ്ടാവെന്ന് ആരോപിച്ച് പോലീസിന് കൈമാറിയ യുവാവ് മരിച്ചു: നാട്ടുകാർ മർദ്ദിച്ചെന്ന് ആരോപണം
Recommended Video
പാലക്കാട്: അട്ടപ്പാടിയില്‍ മോഷ്ടാവാണെന്ന് ആരോപിച്ച് പിടികൂടി പോലീസിൽ ഏൽപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടിയിലെ കടുക്മണ്ണ ആദിവാസി കോളനിയിലെ മധു(27)വാണ് മരിച്ചത്. മോഷണക്കേസിൽ മധുവിനെതിരെ ആരോപണമുയർന്നതോടെ നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുന്നത്. പ്രദേശത്തെ പലചരക്കുകടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവം.
മോഷണക്കുറ്റം ഉയർന്നോടെ നാട്ടുകാർ യുവാവിനെ പിടികൂടി മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയിട്ടുള്ളതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മരണമടഞ്ഞ മധുവിന്റെ മൃതദേഹം ഇപ്പോള്‍ അഗളിയിലെ സര്‍ക്കാർ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മധുവിനെ പോലീസിന് കൈമാറുന്നതിന് മുമ്പ് മർദിച്ചിരുന്നുവെന്ന് തെളിഞ്ഞാൽ നരഹത്യക്ക് കേസെടുക്കുമെന്ന നിലപാടിലാണ് പോലീസ്.
മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്കുകടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന് മധുവാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ പിടികൂടിയത്. നാട്ടുകാർ പോലീസിന് കൈമാറിയ മധു പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ജീപ്പിൽ വച്ച് മധു ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.