ഗോവയിലേക്കുള്ള മമതയുടെ കടന്ന് വരവ്; ആശങ്ക കോണ്‍ഗ്രസിന്, ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തുമോ?
പനാജി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുത്തി വന്‍ വിജയം നേടിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. നിലവില്‍ ബംഗാളില്‍ മാത്രം ശക്തരായ പാര്‍ട്ടി അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിക്കാന്‍ ഒരുങ്ങുന്നത് ഇതിന്റെ ഭാഗമായിട്ടാണ്.
ബിജെപിക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മമതയുടെ പ്രവര്‍ത്തനം. ബംഗാളിന് തൊട്ട് അടുത്ത് കിടക്കുന്ന ത്രിപുരയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനുള്ള ശ്രമം നേരത്തെ മുതല്‍തന്നെ മമത ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവയിലും മമത പുതിയ ചില നീക്കങ്ങള്‍ ആരംഭിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളും നിലവില്‍ വലിയ സ്വാധീന ശക്തിയല്ലാത്ത സംസ്ഥാനമാണ് ഗോവ. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ വോട്ട് വിഹിതം പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ പാര്‍ട്ടിയെന്ന വളര്‍ച്ചയിലേക്ക് സഹായകമാവും. ഗോവയിലെ മമതയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും കോണ്‍ഗ്രസിനെയാണ് ആശങ്കപ്പെടുത്തുന്നത്.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍

ബിജെപി വിരുദ്ധ വോട്ടുകളാണ് മമത ലക്ഷ്യം വെക്കുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് അടിസ്ഥാനവും. ഒരോ മണ്ഡലങ്ങളും 25000 മുതല്‍ 50000 വരെയാണ് ഗോവയിലെ ജനസംഖ്യ. ഈ സാഹചര്യത്തില്‍ ഓരോ വോട്ടും പ്രധാനമാണ്. മമത ഏതെങ്കിലും തരത്തിലുള്ള ചലനം സൃഷ്ടിച്ചാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയിൽ ഭാരതീയ ജനതാ പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒരു കുടക്കഴീല്‍ അണിചേരണമെന്നാണ് മമത ബാനര്‍ജി ഇന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പമുന്നൊരുക്കങ്ങളുടെ ഭാഗമായി ഈ മാസം അവസാനം ഗോവയില്‍ സന്ദര്‍ശനം നടത്തുമെന്നും മമത വ്യക്തമാക്കി. ഗോവയിലെ ബി ജെപി സര്‍ക്കാറിന്റെ ഭരണത്തിനെതിരെ രൂക്ഷമായി വിമര്‍ശനവും മമത ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി ഗോവയിലെ ജനങ്ങൾ വലിയ കഷ്ടതയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മമത ട്വിറ്ററില്‍ കുറിച്ചത്.

ഗോവയില്‍ ഒരു മാറ്റം ആവശ്യമാണ്. ആ ആവശ്യത്തിനൊപ്പം ജനങ്ങള്‍ നില്‍ക്കും. അവര്‍ക്ക് വേണ്ടിയുള്ള പുതിയ സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരികയെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. "ഒരു പുതിയ സർക്കാർ രൂപീകരിച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ച് ഗോവയ്ക്ക് ഒരു പുതിയ പ്രഭാതം കൊണ്ടുവരും, അത് യഥാർത്ഥത്തിൽ ഗോവയിലെ ജനങ്ങളുടെ സർക്കാരായിരിക്കും, അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകും"- മമത ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ 40 നിയമസഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 29 ന്, മുൻ ഗോവ മുഖ്യമന്ത്രി ലൂയിസിൻഹൊ ഫലെറോ കൊൽക്കത്തയിൽ നിന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. 45 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു. ഇതിന് പിന്നാലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് കീഴിലായിരിക്കും പാര്‍ട്ടിയുടെ പോരാട്ടം.

ഗോവയ്ക്ക് വിശ്വസനീയമായ ഒരു ബദൽ ആവശ്യമായതിനാലാണ് താൻ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ഫലേറോ പറഞ്ഞത്. സംസ്ഥാനത്തിന്റെ ദുരിതം അവസാനിപ്പിക്കാൻ ബാനർജിയെപ്പോലെ ഒരു തെരുവുപോരാളിയെ ഗോവയ്ക്ക് ആവശ്യമാണ്. ഇന്ന് ബി ജെ പിക്കെതിരെ തെരുവില്‍ ഇറങ്ങിപ്പോരാടാന്‍ കരുത്തുള്ള ഒരേയൊരു നേതാവ് മമത ബാനര്‍ജിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

2017 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 17 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അധികാരത്തിലെത്താന്‍ 3 സീറ്റുകള്‍ കൂടി മതിയായിരുന്നു. ഈ സാഹചര്യത്തില്‍ ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനിരുന്ന തന്നോട് കാത്തിരിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത് തനിക്ക് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. അന്ന് വലിയ തോതില്‍ വഞ്ചിക്കപ്പെട്ടെന്നും മുന്‍ മുഖ്യമന്ത്രി ആരോപിച്ചു.

2017ലെ ഗോവ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റും ബി ജെ പി 13 സീറ്റുമായിരുന്നു നേടിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മുന്നോട്ട് പോയപ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയും മനോഹർ പരീക്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള വിവിധ കക്ഷികളില്‍ നിന്നും എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് ബി ജെ പി തങ്ങളുടെ അംഗബലം 27 ല്‍ എത്തിച്ചിട്ടുണ്ട്. 10 ലേറെ എം എല്‍ എമാരായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് മാത്രം കൂടുമാറിയത്.
സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications