മുത്തലാഖില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നു; മുങ്ങിയതിന് വിശദീകരണം തേടി പാണക്കാട് തങ്ങള്‍
മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ മുസ്ലീം ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. ഒരു വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു ആ സമയം കുഞ്ഞാലിക്കുട്ടി എന്നാണ് ആരോപണം.
അവിടെ തലാഖ്, ഇവിടെ നിക്കാഹ്; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ പൊങ്കാല
വിഷയത്തില്‍ പാര്‍ട്ടി അണികളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനം ആണ് കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ചില നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പരസ്യമായി സംരക്ഷിച്ച് രംഗത്ത് വരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടിയോട് വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നു എന്ന കാര്യത്തിലാണ് വിശദീകരണം ചോദിച്ചിട്ടുള്ളത്.
ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആയിരുന്നു പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിച്ച് ലോക്‌സഭയില്‍ എത്തിയത്. എംഎല്‍എ സ്ഥാനം രാജിവച്ചായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. ദേശീയ തലത്തില്‍ പാര്‍ട്ടി ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി പാര്‍ലമെന്റിലേക്ക് അയച്ചത്.
മുസ്ലീം സമുദായം ഏറെ ആശങ്കയോടെ കാണുന്ന മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യവും അതുകൊണ്ട് തന്നെ ശ്രദ്ധേയവും ആയിരുന്നു. അതും ഒരു വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ സത്കാരത്തിന് വേണ്ടി ഇത്രയും പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ നിന്ന് മാറി നിന്നു എന്നത് ഏറെ ഗൗരവത്തോടെയാണ് മുസ്ലീം ലീഗ് അണികള്‍ കാണുന്നത്.
മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധ വോട്ട് ചെയ്യുക എന്നത് താനും ഇടി മുഹമ്മദ് ബഷീര്‍ എംപിയും ചേര്‍ന്ന് എടുത്ത തീരുമാനം ആണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പാര്‍ട്ടിപരമായും വിദേശയാത്ര പരമായും ചില അത്യാവശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആണ് താന്‍ പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത് എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. ഇടി മുഹമ്മദ് ബഷീര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.