കുഞ്ഞാലിക്കുട്ടിയ്ക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി തങ്ങൾ; വിശദീകരണം ചോദിച്ചതിന് എംപിയുടെ മറുപടിയിങ്ങനെ
മലപ്പുറം: മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന സംഭവത്തില്‍ മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് വീഴ്ചപറ്റിയെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയത് ജാഗ്രതക്കുറവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
മുത്തലാഖില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നു; മുങ്ങിയതിന് വിശദീകരണം തേടി പാണക്കാട് തങ്ങള്‍
മുസ്ലീം സമുദായം ആകുലതയോടെ കാണുന്ന മുത്തലാഖ് ബില്‍ ലോകസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടി അതില്‍ പങ്കെടുത്തിരുന്നില്ല. വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. മലപ്പുറത്തെ വ്യവസായിയുടെ മകന്റെ വിവാഹ സത്കാരത്തിനായി കുഞ്ഞാലിക്കുട്ടി വിദേശത്തായിരുന്നു എന്നാണ് ആക്ഷേപം.
ഈ വിഷയത്തില്‍ പാര്‍ട്ടി അണികളും കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയത്.
വീഴ്ചപറ്റി
മുത്തലാഖ് ചര്‍ച്ച നടക്കുമ്പോള്‍ ലോകസഭയില്‍ ഉണ്ടാകാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് വീഴ്ചപറ്റി എന്നാണ് മലപ്പുറം ജില്ല മുസ്ലീം ലീഗ് അധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരുപക്ഷേ, അടുത്ത കാലത്ത് കുഞ്ഞാലിക്കുട്ടിയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുവാന്‍ സാധിക്കുക. ജാഗ്രതക്കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് വിശദീകരണം ചോദിച്ചത് എന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമല്ല കാരണം
സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടല്ല സഭ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നത്. ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു താന്‍ പോയത് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
വോട്ടെടുപ്പ് അറിഞ്ഞില്ല
മുത്തലാഖ് വിഷയത്തില്‍ ലോകസഭയില്‍ വോട്ടെടുപ്പ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് ഉണ്ടാകും എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഏത് വിധേനയും സഭയില്‍ എത്തുമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്.
ടൈം മാനേജ്മെന്റ്
തന്റെ ടൈം മാനേജ്മെന്റില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടി. കേന്ദ്ര-കേരള ചുമതലകള്‍ ഒന്നിച്ചുകൊണ്ടുപോകുന്നതിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയും
ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ ആണ്. പികെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും. അങ്ങനെ സംസ്ഥാന അധ്യക്ഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടി എന്ന ഒരു പ്രത്യേകതയും ഈ വിഷയത്തിലുണ്ട്.