രണ്ട് വാക്ക് പറയാനാവാത്തവര്‍ രാജിവെച്ച് പോവണം; ലീഗ് എംപിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: മുത്തലാഖ് നിരോധന ബില്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്‍റില്‍ തുടരുന്ന നിസ്സംഗതയ്ക്കെതിരെ മുസ്ലിംലീഗില്‍ വിമര്‍ശനം ശക്തമാവുന്നു. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്‍ നിരോധന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അനുവദിച്ച സമയത്ത് ചര്‍ച്ചയ്ക്ക് എത്താതിരുന്ന പിവി അബ്ദുള്‍ വഹാബ് എംപിക്കെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് കഴിഞ്ഞ ദിവസം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് മൂന്ന് 'മന്ത്ര'ങ്ങളുമായി പ്രശാന്ത് കിഷോര്‍
ഇതിന് പിന്നാലെയാണ് പിവി അബ്ദുള്‍ വഹാബിനെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മൊയീന്‍ അലി രംഗത്ത് എത്തുന്നത്. പാര്‍ലമെന്റില്‍ പോകാന്‍ പ്രയാസമുണ്ടെങ്കില്‍ വഹാബ് മാറി നില്‍ക്കണം. വഹാബിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് ലീഗ് ഉത്തരം പറയണമെന്നുമാണ് മോയീന്‍ അലി ആവശ്യപ്പെടുന്നത്. വിശദാംശങ്ങള്‍ എങ്ങനെ..
ഏകോപനം ഇല്ല
മുസ്ലീം ലീഗ് എംപിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്ത് വരുകയാണ്. ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും പാര്‍ലമെന്‍റില്‍ ക്രിയാത്മകമായി ഇടപെടാന്‍ എംപിമാര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. പ്രധാനപ്പെട്ട ഒരു വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പോലും നാല് മുസ്ലിംലീഗ് എംപിമാര്‍ക്കിടയില്‍ ഒരു തരത്തിലുള്ള ഏകോപനവും ഇല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.
വഹാബ് മാറി നിൽക്കണം
മുത്തലാഖ് വിഷയത്തില്‍ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഏക എംപി പിവി അബ്ദുല്‍ വഹാബിന് പ്രസംഗിക്കാന്‍ അവസരുമുണ്ടായിട്ടും സഭയില്‍ എത്താതിരുന്നത് ചൂണ്ടിക്കാട്ടി പ്രശ്നം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. മുത്തലാഖ് ഉള്‍പ്പേടേയുള്ള വിഷയങ്ങളില്‍ മുസ്ലീം ലീഗിന് പാർലമെന്റിൽ നിരന്തരം സംഭവിക്കുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും എം പി സ്ഥാനത്ത് നിന്ന് അബ്ദുൾ വഹാബ് മാറി നിൽക്കണമെന്നുമാണ് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്‍റായ മൊയീൻ അലി അഭിപ്രായപ്പെടുന്നത്.
പാർലമെൻറിൽ സംസാരിച്ചില്ല
മുത്തലാഖ് ചര്‍ച്ചയില്‍ എംപി വഹാബിന് സംസാരിക്കാനാവാതെ പോയത് വലിയ വീഴ്ചയാണെന്നും മൊയീന്‍ അലി വിമര്‍ശിക്കുന്നു. ബില്‍ നേരത്തെ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോഴും ലീഗ് എംപിമാര്‍ക്ക് നിരന്തരം വീഴ്ച്ച സംഭവിച്ചു. ബില്ലിനെ എതിർത്ത് രാജ്യസഭയിൽ രണ്ട് വാക്ക് പറയാനാവാത്തവർ പദവിയിൽ നിന്ന് വിട്ട് നിൽക്കണം. ജയ് ശ്രീറാം വിളിക്കാത്തതിന് യുവാവിനെ ചുട്ടു കൊന്ന സംഭവത്തിലടക്കം ലീഗ് എംപിമാർ പാർലമെൻറിൽ സംസാരിച്ചില്ല. എംപിമാര്‍ക്ക് മുസ്ലിം വിഭാഗത്തിന്‍റെ പ്രതീക്ഷയക്കൊത്ത് ഉയരാനായില്ലെന്നും മൊയിന്‍ അലി വിമര്‍ശിക്കുന്നു.
അംഗീകരിക്കാന‍് കഴിയില്ല
ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എംപിമാരെ പാര്‍ട്ടി പാര്‍ലമെന്‍റിലേക്ക് അയക്കുന്നത്. എത്രയോ സമയം ഉണ്ടാതിരുന്നിട്ടും വഹാബ് ചര്‍ച്ചയില്‍ എത്താതിരുന്നത് അംഗീകരിക്കാന‍് കഴിയില്ല. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പറയാന്‍ അതുകൊണ്ട് സാധിച്ചില്ല. അതിന്‍റെ പൂര്‍ണ്ണ ഉത്തരാവാദി അദ്ദേഹം തന്നെയാണ്. വലിയ പ്രയാസത്തിലാണ് പാര്‍ട്ടി അതിനെ കാണുന്നത്, ഇങ്ങനെ വിഷയം വരുമ്പോള്‍ അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടതെന്നും മൊയീന്‍ അലി പറഞ്ഞു.
നാല് മണിക്കൂര്‍ നേരം
പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാല്‍ ലീഗിന്റെ ഏക രാജ്യസഭാ എംപിയായ പിവി അബ്ദുല്‍ വഹാബിന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കാനായിരുന്നില്ല. ഉച്ചയക്ക് 12 മണിമുതല്‍ നാല് മണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബിന് എത്താന്‍ സാധിച്ചിരുന്നില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്തായിരുന്നു വഹാബ് സഭയില്‍ എത്തിയത്. അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയതുമില്ല.
ഹൈദരലി തങ്ങളുടെ മകന്‍
നേരത്തെ മുത്തലാഖ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി എം പി വൈകിയെത്തിയത് ലീഗ് അണികൾക്കും നേതൃത്വത്തിനുമിടയിൽ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിച്ചില്ല. ഇതിനെതിരെയാണ് പരസ്യവിമര്‍ശനവുമായി മൊയീന്‍ അലി രംഗത്ത് എത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും ഇകെ വിഭാഗം സുന്നി നേതാവുമാണ് മൊയീന്‍ അലി എന്നതും ശ്രദ്ധേയമാണ്.