യോഗ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടി മതില്‍ചാടി; പീഡനത്തിന് കരാട്ടെ അധ്യാപകന്, കൂട്ടിന് സ്ത്രീകളും
തൃശൂര്‍ സ്വദേശിനിയായ ഡോക്ടറെ മര്‍ദ്ദിക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഭാവി തകരരുത് എന്നു കരുതിയാണ് പരാതി നല്‍കാത്തതെന്നും പെണ്‍കുട്ടി പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി ഘര്‍വാപ്പസി യോഗ കേന്ദ്രത്തിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി രക്ഷപ്പെട്ട മറ്റൊരു പെണ്‍കുട്ടി. കേന്ദ്രത്തില്‍ പീഡനത്തിന് പ്രത്യേക രീതി കേന്ദ്രത്തിലുണ്ടായിരുന്നുവത്രെ. മീഡിയാ വണിനോടാണ് രക്ഷപ്പെട്ട കണ്ണൂരിലെ പെണ്‍കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് യോഗ കേന്ദ്രത്തില്‍ നടന്നിരുന്നത്. കഴിഞ്ഞദിവസം ചാനലില്‍ രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിന് പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
കരാട്ടെ അധ്യാപകന്റെ പീഡനം
കരാട്ടെ അധ്യാപകനാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പുറമെ യോഗ കേന്ദ്രത്തിലെ സ്ത്രീകളും ആക്രമണത്തിന് ഒപ്പം ചേര്‍ന്നു. തലശേരി സ്വദേശിയായ പെണ്‍കുട്ടിക്കൊപ്പമാണ് വെളിപ്പെടുത്തല്‍ നടത്തിയ കുട്ടിയും രക്ഷപ്പെട്ടത്.
നിലവിളി അറിയാതിരിക്കാന്‍ ഉറക്കെ പാട്ടിടും
ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവയ്ക്കുമായിരുന്നുവെന്നും കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി പറഞ്ഞു.
രക്ഷപ്പെട്ടത് ഇങ്ങനെ
ഷാളുപയോഗിച്ച് കെട്ടിയിട്ട് നിരവധി പേരെ മര്‍ദ്ദിച്ചിട്ടുണ്ട്. പുറംലോകവുമായി ബന്ധപ്പെടാന്‍ യോഗ കേന്ദ്രത്തിലുള്ളവര്‍ അനുവദിച്ചിരുന്നില്ല. രാത്രി മാലിന്യം പുറത്തേക്കിടാന്‍ എന്ന പേരിലാണ് ഇവര്‍ മതിലിന് അടുത്തെത്തിയത്. പിന്നീട് മതില് ചാടി ഒരു കാട്ടിലൊളിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
നാലു മണിക്കൂര്‍ കാട്ടിലൊളിച്ചു
യോഗ കേന്ദ്രത്തിലെ പീഡനം സഹിക്കവയ്യാതെയാണ് രക്ഷപ്പെട്ടത്. മതില്‍ചാടിയാണ് പുറത്തെത്തിയത്. തനിക്കൊപ്പം തലശേരിയിലെ മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. പുറത്തെത്തിയ തങ്ങളെ തേടി കേന്ദ്രത്തിലുള്ളവര്‍ വന്നെങ്കിലും പിടിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. നാലു മണിക്കൂര്‍ കാട്ടിലൊളിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.
മുസ്ലിം യുവാവുമായി പ്രണയം
മുസ്ലിം യുവാവുമായി പ്രണയത്തിലായ കാരണത്താലാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ യോഗ കേന്ദ്രത്തിലെത്തിച്ചത്. എറണാകുളത്ത് ആശുപത്രിയിലേക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്.
കരഞ്ഞാല്‍ മാനസികാരോഗ്യ കേന്ദ്രം
കൂടുതല്‍ കരഞ്ഞാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ യോഗ കേന്ദ്രത്തിലുള്ളവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഇങ്ങനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നുവത്രെ.
സ്നേഹിച്ചയാളെ കൊലപ്പെടുത്തും
അധികം കരഞ്ഞാല്‍ സ്നേഹിച്ച യുവാവിനെ തുണ്ടമാക്കി വെട്ടിനുറുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിനായി ക്വട്ടേഷന്‍ സംഘമുണ്ടെന്നും യോഗ കേന്ദ്രത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തി.
കൊന്നാല്‍ പോലും ആരും ചോദിക്കില്ല
വീട്ടുകാരെ കാണണം എന്നു പറഞ്ഞ് ഒച്ചവച്ചാലാണ് മര്‍ദ്ദനം. കൈകാലുകള്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകിയായിരുന്നു മര്‍ദ്ദനം. കൊന്നാല്‍ പോലും ആരും ചോദിക്കില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
രണ്ടു ഭാഗങ്ങള്‍
രണ്ടു ഭാഗങ്ങളായാണ് യോഗ കേന്ദ്രം പ്രവര്‍ത്തതിക്കുന്നത്. ഒന്നില്‍ 65ഓളം പേര് താമസിച്ചിരുന്നു. മറ്റേതില്‍ അത്രതന്നെ ആളുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെയായിരുന്നു താനെന്നം പെണ്‍കുട്ടി ചാനലിനോട് പറഞ്ഞു.
ഡോക്ടറെ മര്‍ദ്ദിക്കുന്നത് കണ്ടു
കഴിഞ്ഞദിവസം യോഗ കേന്ദ്രത്തിനെതിരേ രംഗത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ ഡോക്ടറെ മര്‍ദ്ദിക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഭാവി തകരരുത് എന്നു കരുതിയാണ് പരാതി നല്‍കാത്തതെന്നും പെണ്‍കുട്ടി പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ ശേഷം യോഗ കേന്ദ്രവുമായി ബന്ധമുള്ളവര്‍ നിരന്തരം വിളിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.