കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചില്ലെ: ത്രിപുര അക്രമത്തില്‍ ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ത്രിപുരയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ. ആട്ടിൻകുട്ടികളെ കൂട്ടം തെറ്റിച്ച് ഒറ്റപ്പെടുത്തി കീഴ്പ്പെടുത്തി ചോരകുടിക്കുന്ന ചെന്നായയുടെ തന്ത്രമാണ് 'നാഗ്പൂരിയൻസ്' ഇന്ത്യയിൽ പയറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ത്രിപുരയിൽ ഹിന്ദുത്വ ശക്തികൾ കമ്യൂണിസ്റ്റുകാർക്കും അവരുടെ ഓഫീസുകൾക്കുമെതിരായി കൊടിയ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ അകം നിറയെ സന്തോഷിച്ചവർ അതിൻ്റെ തുടർച്ചയെന്നോണം നടക്കുന്ന മുസ്ലിം വേട്ടയെക്കുറിച്ചും പള്ളികൾ ചുട്ടെരിക്കുന്നതിനെ കുറിച്ചും വിലപിക്കുന്നത് തികഞ്ഞ കാപട്യമല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത മുസ്ലിങ്ങൾക്കിടയിൽ കുത്തിവെക്കുന്ന പുരോഗമന കുപ്പായമിട്ട നവലിബറൽ മൗലികവാദികൾക്കും സാമുദായിക രാഷ്ട്രീയത്തിൻ്റെ ഹരിത വാഹകർക്കും ത്രിപുര നൽകുന്ന പാഠം എന്താണ്?
കമ്മ്യൂണിസ്റ്റുകാർ നാസ്തികരോ ഭൗതികവാദികളോ വിശ്വാസമുള്ളവരോ ഇല്ലാത്തവരോ ആരുമാകട്ടെ. അവരൊരിക്കലും പക്ഷേ വിശ്വാസത്തിൻ്റെ പേരിൽ ഒരു സമൂഹത്തെയും വിവേചിച്ച് മാറ്റി നിർത്തിയിട്ടില്ല. മതത്തിൻ്റെ പേരിൽ ആരെയും അവർ തല്ലിക്കൊന്നിട്ടുമില്ല. ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റ് ഭരണം നിലനിന്ന കാലത്ത് ഒരു മസ്ജിദോ ചർച്ചോ ചുട്ടെരിക്കപ്പെട്ടതോ മുസ്ലിങ്ങൾ സംഘടിതമായി കൊലചെയ്യപ്പെട്ടതോ ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിയാത്തത് അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് സ്വാധീന കാലത്ത് ഒറ്റപ്പെട്ട വർഗ്ഗീയ കലാപം പോലും ബംഗാളിലോ ത്രിപുരയിലോ നടന്നിട്ടില്ല.

 tavanur-ktjaleel

ബുദ്ധദേവും നൃപൻചക്രവർത്തിയും ഭരണം വിട്ടൊഴിയേണ്ടി വന്നപ്പോൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയവർ ഇപ്പോൾ എന്തു പറയുന്നു? ബാബരീ മസ്ജിദിനുമേൽ സംഘ്പരിവാരങ്ങൾ അവകാശവാദമുന്നയിച്ച കാലത്ത് ഇടതുപക്ഷ ചരിത്രകാരൻമാരായ ഡോ: ആർ.എസ് ഷർമ്മയും ഡോ: റൊമീളാ ഥാപ്പറും വസ്തുതകളെ ആധാരമാക്കി സർക്കാരിന് നൽകിയ റിപ്പോർട്ട് നാട്ടിലുടനീളം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചവർ തന്നെയാണ് അധികാര രഷ്ട്രീയം തലക്കുപിടിച്ച് ഇടതുപക്ഷത്തിനെതിരെ ഇപ്പോൾ മുസ്ലിം വിരുദ്ധ തയുടെ പെരുമ്പറ കൊട്ടുന്നത്.

ത്രിപുരയിൽ ഹിന്ദുത്വ ശക്തികൾ കമ്യൂണിസ്റ്റുകാർക്കും അവരുടെ ഓഫീസുകൾക്കുമെതിരായി കൊടിയ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ അകം നിറയെ സന്തോഷിച്ചവർ അതിൻ്റെ തുടർച്ചയെന്നോണം നടക്കുന്ന മുസ്ലിം വേട്ടയെക്കുറിച്ചും പള്ളികൾ ചുട്ടെരിക്കുന്നതിനെ കുറിച്ചും വിലപിക്കുന്നത് തികഞ്ഞ കാപട്യമല്ലാതെ മറ്റെന്താണ്? ഗോൾവാൾക്കർ 'വിചാരധാര'യിൽ ആദ്യ ശത്രുവായി കണ്ടത് മുസ്ലിങ്ങളെയും രണ്ടാം ശത്രുവായി മുദ്രയടിച്ചത് ക്രൈസ്തവരെയും മൂന്നാം ശത്രുവായി പ്രഖ്യാപിച്ചത് കമ്യൂണിസ്റ്റു കാരെയുമാണ്.

കമ്മ്യുണിസ്റ്റുകാർക്കെതിരെ ആർ.എസ്.എസുകാർ വാളോങ്ങിയപ്പോൾ നാടൊന്നടങ്കം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നെങ്കിൽ, വർഗ്ഗീയ ഭ്രാന്തന്മാർക്ക് മുസ്ലിങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെ കൈ ഉയർത്താൻ ധൈര്യം വരുമായിരുന്നോ? ആട്ടിൻകുട്ടികളെ കൂട്ടം തെറ്റിച്ച് ഒറ്റപ്പെടുത്തി കീഴ്പ്പെടുത്തി ചോരകുടിക്കുന്ന ചെന്നായയുടെ തന്ത്രമാണ് 'നാഗ്പൂരിയൻസ്' ഇന്ത്യയിൽ പയറ്റുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം എന്നാണാവോ കമ്യൂണിസ്റ്റ് വിരോധം മൂത്ത് തിമിരം ബാധിച്ച മുസ്ലിം 'സംരക്ഷകർക്ക്' കഴിയുക? പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങൾ മുടിനാരിഴകീറി അപഗ്രഥിച്ച് കാലം കഴിക്കാനാണ് സമുദായത്തിലെ തീവ്ര മനസ്കരുടെ ഭാവമെങ്കിൽ ബി.ജെ.പിയുടെ കണ്ണിലെ കരടുകളെല്ലാം ഓരോന്നോരാന്നായി തുടച്ചുനീക്കപ്പെടുന്ന കാലം വിദൂരമല്ല.

ബിജെപിക്കും മായാവതിക്കും അഖിലേഷിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': 6 എംഎല്‍എമാര്‍ എസ്പിയില്‍ബിജെപിക്കും മായാവതിക്കും അഖിലേഷിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': 6 എംഎല്‍എമാര്‍ എസ്പിയില്‍

English summary
Tripura riots; KT Jaleel criticizes Sangh Parivar and Islamist organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X