ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു
തൃശൂര്‍: സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയോടു വേണ്ടത്ര ആദരവു കാട്ടിയില്ലെന്ന വാര്‍ത്തയ്ക്കിടെ അദ്ദേഹത്തിനു സ്ഥലംമാറ്റം. വികെ മധുവാണ് പുതിയ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍. യതീഷ് ചന്ദ്രയ്ക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സൈബര്‍ കേസുകളുടെ ചുമതലയാണ് നല്‍കിയത്. പോലീസിലെ അഴിച്ചുപണിയുടെ ഭാഗമായി തൃശൂര്‍ ഡിഐജിയായി എസ് സുരേന്ദ്രനെയും നിയമിച്ചു. നിലവില്‍ കൊച്ചി കമ്മീഷ്ണറായിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ മുമ്പു തടഞ്ഞതുമായി ബന്ധപ്പെട്ടു യതീഷ്ചന്ദ്രയ്‌ക്കെതിരേ ചിലര്‍ പരാതി നല്‍കിയിരുന്നു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനുമായും യതീഷ് ചന്ദ്ര ഉടക്കിയിരുന്നു. കേന്ദ്രമന്ത്രിയെ തടയുന്നതിനെ എതിര്‍ത്തു സംസാരിച്ച രാധാകൃഷ്ണനെ രൂക്ഷമായി കമ്മീഷ്ണര്‍ നോക്കുന്നതു വലിയ വാര്‍ത്തയായി. സമൂഹമാധ്യമങ്ങളും ഇതു പങ്കുവെച്ചു. പിന്നീട് യതീഷിനെതിരേ ബിജെപി പ്രക്ഷോഭവും നടത്തി.

ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ്ചന്ദ്രയുടെ പെരുമാറ്റത്തിനെതിരേ ആഭ്യന്തരമന്ത്രാലയത്തിനാണ് പരാതി പോയത്. പാര്‍ലമെന്റിലും കമ്മീഷണര്‍ക്ക് എതിരേ ആക്ഷേപമുയര്‍ന്നു.
അതേസമയം അനാദരിച്ചുവെന്ന വാര്‍ത്തയ്ക്ക് ചിത്രം സഹിതം സിറ്റി പോലീസ് പരോക്ഷമായി ഇന്നലെ മറുപടി നല്‍കി. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ പ്രധാനമന്ത്രിക്കു കൈ കൊടുത്തു സ്വീകരിക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ ഇട്ടത്. മേയറും കലക്ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ എതിരേറ്റപ്പോള്‍ യതീഷ് ചന്ദ്ര വേണ്ട വിധം ഗൗനിച്ചില്ലെന്നാണ് പരാതി.
യതീഷ്ചന്ദ്രയെ സ്ഥലംമാറ്റണമെന്ന് ബിജെപി. നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് അവഗണിച്ചു. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയിലാണ് യതീഷ് ചന്ദ്ര. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങില്‍ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടും യതീഷ് ചന്ദ്രയ്‌ക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്നിരുന്നു.












Click it and Unblock the Notifications