ഭരിക്കുന്നത് പിണറായി; കേസെടുത്തതും പിണറായി പോലീസ്, മേയറെ ആക്രമിച്ച സംഭവം എന്തായി? ഗുധാ...ഹവ..!
തിരുവനന്തപുരം: മേയർ പ്രശാന്തിനെ ആക്രമിച്ച സംഭവത്തിൽ വഴിമുട്ടി പേലീസ് അന്വേഷണം. മേയർക്കു നേരെ ആക്രമണം നടന്ന് ഒരുമാസം പിന്നിടുമ്പോഴും കൃത്യമായ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. അതേസമയം പരാതികൾ ഒത്തുതീർക്കാൻ സിപിഎമ്മും ബിജെപിയും അണിയറ നീക്കങ്ങൾ നടത്തുന്നതായാണു വിവരംമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പരാതിക്ക് അനുബന്ധമായി മേയറുടെ ഓഫിസും ബിജെപി കൗൺസിലർമാരും നൽകിയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആക്രമണം തെളിയിക്കാൻ തക്ക തെളിവുകളല്ലെന്ന വിലയിരുത്തലിലാണു പോലീസ്.
കഴിഞ്ഞ മാസം 18നു കൂടിയ കൗൺസിൽ യോഗത്തിനു ശേഷമാണ് മേയർക്കു നേരെ ആക്രമണമുണ്ടായത്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അവസാനിപ്പിച്ചശേഷം പൊടുന്നനെ കൗൺസിൽ യോഗം പിരിച്ചു വിട്ടതാണു പ്രതിപക്ഷമായ ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തിലും തള്ളിലും പെട്ട് പടിക്കെട്ടിൽ വീണ മേയർ ഒരാഴ്ചയോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരു. മ്യൂസിയം പൊലീസിനു മേയർ നൽകിയ പരാതിയിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിജി ഗിരികുമാർ, പാപ്പനംകോട് സജി, കൊടുങ്ങാനൂർ ഹരി, കമലേശ്വരം ഗിരി, തൃക്കണ്ണാപുരം അനിൽകുമാർ തുരുത്തുംമൂല വിജയകുമാർ, ആറ്റുകാൽ ആർസി ബീന എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെംടുത്തിരുന്നു.
തെളിവുകളില്ല
അന്വേഷണത്തിന്റെ ഭാഗമായി, സംഭവം നടക്കുമ്പോൾ ഔദ്യോഗികമായി പകർത്തിയ ഫൊട്ടോകളും വിഡിയോ ദൃശ്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോർപ്പറേഷന് കത്ത് നൽകിയിരുന്നു. മേയറുടെ ഓഫീസിൽ നിന്ന് ഇത് കൃത്യമായി നൽകുകയും ചെയ്തിരുന്നു. അതേസമയം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നു സമർഥിക്കാൻ പോന്ന തെളിവുകൾ ദൃശ്യങ്ങളിൽനിന്നു ലഭ്യമായിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം
ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന കൗൺസിലർമാർ അല്ലാത്തവരെ കണ്ടെത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പങ്കെടുത്തുവെന്നു ആരോപിച്ചു വലിയവിള സ്വദേശിയായ ഒരാളെ പിന്നീട് അറസ്റ്റു ചെയ്തുമാത്രമാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ടുണ്ടായ ഏക നടപടി. കേസുകൾ ഒത്തുതീർപ്പാക്കാൻ ഇരുവിഭാഗവും അണിയറയിൽ ശ്രമം നടക്കുന്നതായി സൂചനയുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കേസ് മന്ദഗതിയിലാകാൻ കാരണം?
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നൽകിയ പരാതികൾ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും കേസിന്റെ തുടർ നടപടികൾ മന്ദഗതിയിലാക്കാനും ഇരു പാർട്ടികളും ശ്രമിക്കുന്നുണ്ട്. ഈ കാരണമാണ് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ വലിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട മേയർ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിനോടു യോജിപ്പില്ലെന്ന നിലപാട് ബിജെപിയുടെ ഭാഗത്തുനിന്നുണ്ട്.
കൗൺസിൽ യോഗം കൂടിയില്ല
ഈ മാസം അവസാനത്തോടെ കൂടാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ ബിജെപി അംഗങ്ങളുടെ നിലപാട് പ്രക്ഷുബ്ദമാക്കിയേക്കും. മാസത്തിൽ ഒരു തവണയെങ്കിലും കൗൺസിൽ യോഗം കൂടണമെന്നാണ് ചട്ടം. എന്നാൽ ഈ മാസം ഇതുവരെ കൊൺസിൽ യോഗം കൂടിയിട്ടില്ലെന്നതാണ് വസ്തുത.
ജാതി വിളിച്ച് അധിക്ഷേപം
അതേസമയം ബിജെപി കൗൺസിലറിന്റെ പരാതിയിൽ ഭരണ കക്ഷി കൗൺസിലർ മാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഗിരികുമാറിന്റെ പരാതിയിൻമേൽ മേയർ, മേയറുടെ പിഎ ജിൻരാജ്, എൽഡിഎഫ് കൗൺസിലർമാരായ ഐപി ബിനു, എസ് ഉണ്ണികൃഷ്ണൻ, ബി സത്യൻ, പാളയം രാജൻ, റസിയാബീഗം, സിന്ധു എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു. ആദ്യം മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്കായിരുന്ന അന്വേഷണ ചുമതല. പിന്നീട് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. ഇതിനിടെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്നാരോപിച്ചു ബിജെപി കൗൺസിലർ ലക്ഷ്മിയും രണ്ട് എൽഡിഎഫ് കൗൺസിലർമാരും പരാതി നൽകിയിരുന്നു.