ആന്റോ ആന്റണി എംപിക്ക് കുരുക്ക്, ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി!
കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണി കുരുക്കില്‍. ആന്റോ ആന്റണിയുടെ ഭാര്യ നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ വിവാദ പ്രസംഗം നടത്തിയത്. പെന്തക്കോസ്ത് യോഗങ്ങളില്‍ ക്രിസ്തുമതത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടി എന്നാണ് ഉയര്‍ന്ന ആരോപണം.
എല്‍ഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ കെ അനന്തഗോപനാണ് മതത്തിന്റെ പേരില്‍ വോട്ട് തേടി എന്നാരോപിച്ച് ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രേസ് ആന്റോയുടേത് പ്രഥമദൃഷ്ട്യാ ജനപ്രാതിനിധ്യ നിയമപ്രകാരമുളള അഴിമതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ ഹര്‍ജി തെളിവെടുപ്പിനായി ഈ മാസം 13ലേക്ക് മാറ്റി. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെ ജയിപ്പിക്കരുത് എന്ന് ആന്റോ ആന്റണി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചതായും കെ അനന്തഗോപന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരം മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് കുറ്റകരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റോ ആന്റണിയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ എല്‍ഡിഎഫ് ആവശ്യപ്പെടുന്നു.
ശബരിമല വിഷയം ആന്റോ ആന്റണി ഉപയോഗിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കലാണ് എന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഗ്രേസ് ആന്റോയുടെ പ്രസംഗം വോട്ടര്‍മാരെ സ്വാധീനിക്കലാണ് എന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തെളിവെടുപ്പിന് വേണ്ടി മാറ്റി വെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെയാണ് പത്തനംതിട്ടയില്‍ ആന്റോ ആന്റണി പരാജയപ്പെടുത്തിയത്.