ടിആര്‍പി തട്ടിപ്പ്: അര്‍ണബിന് ആശ്വാസം, ജനുവരി 15 വരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതി
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ആശ്വാസം. അര്‍ണബ് ഗോസ്വാമിക്കെതിരെയും മറ്റ് ജീവനക്കാര്‍ക്കെതിരെയും ജനുവരി 15 വരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ടിവി ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.
ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാനും പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയുമാണ് ചാനല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജനുവരി 15വരെ നടപടി സ്വീകരിക്കരുതെന്ന് വ്യക്തമാക്കി ഉത്തരവിട്ടത്. അതേസമയം, കഴിഞ്ഞ മാസം നടന്ന വിചാരണയില്‍ റിപ്പബ്ലിക് എഡിറ്റര്‍ ഇന്‍ ചീഫിനെയും മറ്റ് ജീവനക്കാരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്ന് അര്‍ണബിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.
റിപ്പബ്ലിക് ടിവി അടക്കമുളള മൂന്ന് ചാനലുകള്‍ക്കെതിരെയാണ് ടിആര്‍പി തട്ടിപ്പ് നടത്തി എന്നുളള ആരോപണം ഉയര്‍ന്നത്. പണം നല്‍കി കാഴ്ചക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്ക് എതിരെ അടക്കം സാക്ഷിമൊഴികള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. നേരത്തെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ മുന്‍ സിഇഒ ഉള്‍പ്പടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയെ അറിയിച്ചിരുന്നു.
അശോക് ഗെലോട്ട് കേരളത്തിലേക്ക്, നിയമസഭാ തിരഞ്ഞെടുപ്പിനായി കരുനീക്കം, ആറ് സംസ്ഥാനങ്ങളിൽ നിരീക്ഷകർ!!
ബാര്‍ക്ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്ത ഉള്‍പ്പടെയുള്ളവര്‍ക്ക് അര്‍ണബ് ഗോസ്വാമി കോഴ നല്‍കിയെന്നാണ് മുംബൈ പൊലീസ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് നിര്‍ണായക വിവരം അന്ന് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച വീണ്ടും രാജ്യത്ത് കൊവിഡ് വാക്സിൻ ഡ്രൈ റൺ, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റിഹേഴ്സൽ
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73ലേക്ക് ഉയർന്നു