എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും; തൃപ്തി ദേശായി
മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായതിനോടൊപ്പം ജനവികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള വാർത്തകൾ സംഘപരിവാർ അനുകൂല ചാനലായ ജനം ടിവി പടച്ചുവിടുന്നെന്ന ആരോപണവും ശക്തമാണ്. ചാനലിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ച നിരവധി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങൾ പൊളിച്ചടിക്കിയിരുന്നു.
ശബരിമല ദർശനത്തിനായി സംസ്ഥാനത്തെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും വിമാനത്താവളത്തിനകത്ത് തടഞ്ഞ് പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധം ആളിക്കത്തിക്കാനായി അവർ ക്രിസ്ത്യൻ മതം സ്വീകരിച്ചുവെന്ന തരത്തിൽ ചാനൽ ഫ്ലാഷ് നൽകി. തന്നെ ക്രിസ്ത്യാനിയാക്കിയ ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി.
പ്രതിഷേധങ്ങൾക്കിടയിൽ
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും ആറംഗ സംഘവും പതിനേഴ് മണിക്കൂറോളം നേരമാണ് പ്രതിഷേധങ്ങളെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്തവാളത്തിന് പുറത്തിറങ്ങാനാവാതെ കഴിഞ്ഞത്. ഒടുവിൽ ദർശനം നടത്താതെ ഇവർ മടങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധിക്കുന്നവർ അയ്യപ്പ ഭക്തരല്ല ഗുണ്ടകളാണെന്നായിരുന്നു മാധ്യമങ്ങളോട് തൃപ്തി ദേശായി പ്രതകരിച്ച്,
ക്രിസ്ത്യാനിയാക്കി
വിമാനത്താവളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് സ്ഥിതി ആളിക്കത്തിക്കാനായി ഒരു വ്യാജ വാർത്ത ജനം ടിവി പുറത്തുവിടുന്നത്. 3 വർഷം മുൻപ് തൃപ്തി ദേശായി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നുവെന്നായിരുന്നു ജനം ടിവിയുടെ കണ്ടെത്തൽ. ക്രിസ്ത്യൻ മിഷണറിമാരുമായി തൃപ്തിക്ക് ബന്ധമുണ്ടെന്നും കൂടി ആരോപിച്ചു കളഞ്ഞു.
മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടി
തനിക്കെതിരെ വ്യാജ വാർത്ത പടച്ചുവിട്ട ജനം ടിവിക്ക് ഒരാഴ്ചത്തെ സമയമാണ് തൃപ്തി ദേശായി നൽകുന്നത്. ഒരാഴ്ചയ്ക്കകം മാപ്പ് പറയണം, ഇല്ലെങ്കിൽ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃപ്തി ദേശായി മുന്നറിയിപ്പ് നൽകുന്നു. താൻ മതപരിവർത്തനം നടത്തിയിട്ടില്ല, ഹിന്ദു മത വിശ്വാസിയാണ്. എല്ലാ ധർമ്മങ്ങളേയും മാനിക്കുന്നു. കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് തൃപ്തി ദേശായി ആരോപിക്കുന്നു.
കോൺഗ്രസുകാരി
തൃപ്തി ദേശായി കോൺഗ്രസുകാരിയാണെന്നാണ് ബിജെപി ഐടി സെൽ മേധാവിയായ അമിത് മാളവ്യയുടെ വാദം. തൃപ്തി 2012 ഫിബ്രവരിയില്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തൃപ്തി ദേശായി പഴയ കോൺഗ്രസുകാരിയാണെന്നും ഇപ്പോൾ ബിജെപിയുമായി സഖ്യത്തിലാണെന്നമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് . ചെന്നിത്തലയോ ശ്രീധരൻ പിള്ളയോ പറഞ്ഞാൽ അവർ മടങ്ങിപ്പോയോക്കുമെന്ന് കൂടി കടകംപള്ളി പറഞ്ഞു.
കോൺഗ്രസുകാരിയുമല്ല
2012 കോൺഗ്രസ് സ്ഥാനാർത്ഥിയായി പൂനെ നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും തനിക്ക് കോൺഗ്രസുമായി അടുത്ത ബന്ധമില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. പിതാവിന്റെ സുഹൃത്തും കോൺഗ്രസ് നേതാവുമായി പദംക രാവു കദം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അന്ന് മത്സരിച്ചതെന്ന് തൃപ്തി പറയുന്നു.
ശബരിമലയിലേക്കെത്തും
പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങിപ്പോയെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. ആക്രമണങ്ങളെ ഭയമില്ലെന്നും ഇത് സ്ത്രീകളുടെ അവകാശമാണെന്നും തൃപ്തി കൂട്ടിച്ചേർത്തു.
വ്യാജ വാർത്തകൾ സജീവം
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനം ടിവി പുറത്തുവിട്ട വ്യാജ വാർത്തകൾക്ക് കണക്കില്ല. രഹ്ന ഫാത്തിമ ശബരിമലയിലെത്തിയത് സാനിറ്ററി നാപ്കിനും കൊണ്ടാണെന്ന് വരെ ഒരു മടിയുമില്ലാതെ പ്രചരിപ്പിച്ചു. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ശശികല റഹീമും മരുമകളും ശബരിമലയില്‍ എത്തുമെന്നായിരുന്നു മറ്റൊരു നുണ. വ്യാജപ്രചാരണത്തിന്റെ പേരിൽ ശശികലയും മരുമകളും ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
റേറ്റിംഗ് കൂടി
ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന വിമർശനത്തിന് സമാനമായി വർഗീയ പ്രചാരണങ്ങൾക്കൊണ്ട് നേട്ടം കൊയ്യാനാണ് ജനം ടിവി ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ബാർക്ക് റേറ്റിംഗിൽ അഞ്ചാം സ്ഥാനാത്തായിരുന്ന ജനം ടിവി സ്ത്രീ പ്രവേശന വിഷയം സജീവമായതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി.
രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി
റിസർവ് ബാങ്കും കേന്ദ്രവും സമവായത്തിലേക്ക്; ധനലഭ്യത ഉറപ്പാക്കാൻ ധാരണ