മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി
കൊച്ചി: ശബരിമല ദർശനത്തിന് സംരക്ഷം നൽകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി ഉൾപ്പെട്ട സംഘം പൂനെയിലേക്ക് മടങ്ങി. പോലീസ് സംരക്ഷണം നൽകാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നാണ് പൂനെയിലേക്ക് മടങ്ങുന്നതിന് മുമ്പായി തൃപ്തി പ്രതികരിച്ചത്. മറ്റ് മാർഗ്ഗങ്ങില്ലാതെ ഇപ്പോൾ മടങ്ങുന്നുവെന്നും വീണ്ടും ദർശനത്തിനെത്തുമെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും തങ്ങളെ തടഞ്ഞുവെന്നും തൃപ്തി ചൂണ്ടിക്കാണിക്കുന്നു. രാവിലെ കൊച്ചിയിലെത്തിയ തൃപ്തി ഉൾപ്പെട്ട സംഘം പോലീസ് സംരക്ഷണം തേടിയാണ് കൊച്ചിയിൽ കമ്മീഷണറുടെ ഓഫീസിലെത്തിയത്. സംരക്ഷണം നൽകാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നാണ് തൃപ്തി പറയുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷമാണ് ഇതെന്ന നിലപാടാണ് പോലീസിനുള്ളത്.

ചൊവ്വാഴ്ച രാവിലെ എഴ് മണിയോടെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയത്. സംരക്ഷണം നൽകാൻ കഴിയില്ലെന്ന കാര്യം രേഖാ മൂലം എഴുതി നൽകിയാൽ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പോലീസ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം എഴുതി നൽകാമെന്ന് സംസ്ഥാന അറ്റോർണി ജനറൽ പോലീസിനെ അറിയിക്കുകയും ചെയ്തു.
ഏറെ നേരത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് പൂനെയിലേക്ക് മടങ്ങുകയാണെന്ന് തൃപ്തി അറിയിച്ചത്. ഇവർ പകലുണ്ടായിരുന്ന കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ ശബരിമല കർമസമിതി പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. ആദ്യം മടങ്ങിപ്പോകാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വൈകിട്ടോടെ ശബരിമല സന്ദർശിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്ന നിലപാട് തൃപ്തി സ്വീകരിക്കുകയായിരുന്നു. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മടങ്ങിപ്പോകാമെന്ന തീരുമാനത്തിലെത്തുന്നത്.












Click it and Unblock the Notifications