ബല്‍റാം നുണപ്രചരിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി; തെളിവുകള്‍ നിരത്തി മറുപടി, ശക്തമായ പ്രതിഷേധം
കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുമ്പായിരുന്നു സിപിഐഎം പ്രവര്‍ത്തകനായ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. ഞാറാഴ്ച്ച രാത്രി പതിനൊന്നോടെയായിരുന്നു ബൈക്കിലെത്തിയ അക്രമിസംഘം അബൂബക്കര്‍ സിദ്ധീഖിനെ അക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ നാട്ടുകാര്‍ ഉടന്‍ മംഗലാപുരത്തേ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഒരു സിപിഎം പ്രവര്ത്തകന് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം രാഷ്ട്രീയ എതിരാളികള്‍ സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ഒരു അവസരമാക്കി മാറ്റുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം അടക്കമുള്ളവര്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നു.
അവസരം
അബൂബക്കര്‍ സിദ്ധീഖ് കൊലചെയ്യപ്പെട്ടത് സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ഒരു അവസരമാക്കി മാറ്റുകയായിരുന്നു ലിഗും കോണ്‍ഗ്രസും ഉള്‍പ്പടേയുള്ള രാഷ്ട്രീയ എതിരാളികള്‍. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന വര്‍ഗീയ വിരുദ്ധ നിലപാടുകളെ മയപ്പെടുത്താനുള്ള നീക്കങ്ങളും സജീവമായി നടന്നു.
താരതമ്യം
അഭിന്യുവിന്റേയും സിദ്ധീഖിന്റേയും കൊലപാതകത്തേയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമര്‍ശനങ്ങളേറെയും. സിദ്ധീഖ് കൊലചെയ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമുണ്ടായി. ആര്‍എസ്എസ് നടത്തിയ കൊലപാതകത്തെ എവിടേയും അപലപിക്കാത്ത ബല്‍റാമിന്റെ പോസ്റ്റ് ഇത്തരത്തിലായിരുന്നു.
ബല്‍റാം
കാസര്‍ക്കോട് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്.
പ്രതികരിക്കണം
പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.
മുന്‍വിധിയോടെ
വര്‍ഗീയത തുലയട്ടെ', വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന് വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്ഞങ്ങള് പറയാന്‍ തന്നെയാണ് തീരുമാനം എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തികഞ്ഞ മുന്‍വിധിയോടെയുള്ള ബല്‍റാമിന്റെ ഈ പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചതം.
ദേശാഭിമാനി പ്രസിദ്ധീകരിച്ചത്
അബൂബക്കര്‍ സിദ്ധീഖിന്റെ കൊലപാതകത്തെയും അഭിമന്യുവിന്റെ കൊലപാതകത്തേയും സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച രീതി രണ്ടുതരത്തിലാണെന്നുള്ള വ്യാജപ്രചരണവും നടന്നിരുന്നു. ഈ പ്രചരണവും ബല്‍റാം എറ്റുപിടിച്ച് താന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.
പ്രധാന്യം
അഭിമന്യുവിന്റെ കൊലപാതകത്തേക്കാള്‍ പ്രധാന്യം കുറച്ചാണ് അബൂബുക്കര്‍ സിദ്ധീഖിന്റെ കൊലപാതക വാര്‍ത്ത കൊടുത്തതെന്ന ബല്‍റാം അടക്കുമുള്ള കോണ്‍ഗ്രസുകാരുടേയും ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരുടേയും ആരോപണങ്ങളെ തെളിവുനിരത്തി സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുകയും ചെയ്തു.
പാതിരാത്രി
അഭിമന്യു കൊല്ലപ്പെട്ടതിന്റെ ആദ്യവാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വരുന്നത് ജൂലൈ രണ്ടാം തിയ്യതിയാണ്. കേരളത്തിലെ നടുക്കിയ രാഷ്ട്രീയ കൊലപാതകം ആയിട്ടും പാതിരാത്രി നടന്ന കൊലപാതത്തിന്റെ റിപ്പോര്‍ട്ടുകള്‍ കിട്ടുമ്പോള്‍ പല എഡിഷനുകളുടേയും അച്ചടി തുടങ്ങിക്കഴിഞ്ഞിരുന്നു.
രണ്ടാം തിയ്യതി
പാതിരാത്രി നടന്ന കൊലപാതകത്തിന്റെ റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ മാത്രം ഒന്നാം പേജില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ വാര്‍ത്ത ചെറുതായി പോയി എന്നായിരുന്നു ബല്‍റാം ഉള്‍പ്പടേയുള്ള പ്രതികരണം. ആ വാര്‍ത്തയെ അവര്‍ താരതമ്യം ചെയ്തത് ജൂലൈ മൂന്നാം തിയ്യതി ഇറങ്ങിയ അഭിമന്യുവിന്റെ കൊലപാതകം ലീഡാക്കിയ ദേശാഭിമാനി പ്ത്രവുമായിട്ടാണ്.
മൂന്നാം തിയ്യതി
അഭിമന്യുവിന്റെ മൃതശശീരം മഹാരാജാസില്‍ പൊതുദര്‍ശനത്തിന് വെച്ചതും വട്ടവടയിലെ ദാരിദ്രാവസ്ഥയുമൊക്കെ വിവരിച്ചുകൊണ്ടുള്ളതായിരുന്നു മൂന്നാം തിയ്യതിയിലെ ദേശാഭിമാനി പത്രം. ഈ പത്രത്തെയാണ് അബൂബക്കര്‍ സിദ്ധീഖിന്റെ കൊലപാതക വാര്‍ത്ത നല്കിയ ഇന്നലത്തെ പത്രവുമായി ചേര്‍ത്തുവെച്ച് ബല്‍റാം അടക്കം വളച്ചൊടുക്കുന്നത്.
ഇന്ന്
അഭിമന്യു കൊലപാതകത്തിന്റെ വിശദാംശങ്ങളുമായി മൂന്നാം തിയ്യതി ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ അതേ രീതിയില്‍ ഇന്ന് അബൂബക്കര്‍ കൊലപാതകത്തിന്റെ വിശദാംശങ്ങളുമായാണ് ദേശാഭിമാനി ഇറങ്ങിയത്. ജുലൈ രണ്ടാം തിയ്യതിയില്‍ ഇറങ്ങിയ പത്രം ബല്‍റാം കാണാഞ്ഞിട്ടും രാത്രി വൈകിനടക്കുന്ന സംഭവങ്ങള്‍ പത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതി അറിയാഞ്ഞിട്ടുമല്ല ഇങ്ങനെ ഒരു പ്രചരണം എന്നാണ് അദ്ദേഹത്തിനെതിരേയുള്ള വിമര്‍ശനം.
മണിക്കൂറുകള്‍ക്കുള്ളില്‍
അഭിമന്യു കൊലപാതകത്തില്‍ പ്രതികളെ കിട്ടാതിരുന്നപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് റെയ്ഡുകള്‍ നടന്നത്. എന്നാല്‍ ഇന്നലെ കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനപ്രതികള്‍ പിടിയിലായെങ്കിലും ബല്‍റാം തികഞ്ഞ മുന്‍വിധിയോടെ രംഗത്തിറങ്ങുകയാരുന്നെന്നാണ് പ്രധാന വിമര്‍ശനം.