തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്
ദുബായ്: ബിഡിജെഎസ് സംസഥാന അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളിയെ ചെക്ക് തട്ടിപ്പ് കേസില്‍ അജ്മാനില്‍ അറസ്റ്റ് ചെയ്തത് സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ തുഷാറിനായി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതടക്കമുള്ള നടപടികളും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. 10 ദശലക്ഷം ദിര്‍ഹത്തിന്‍റെ ചെക്ക് കേസിലായിരുന്നു അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് വ്യവസായി യൂസഫലിയുടെ സഹായത്തോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യത്തില്‍ ഇറങ്ങിയത്. തന്നെ ചതിയില്‍ പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നുമായിരുന്നു തുഷാര്‍ അന്ന് പറഞ്ഞ്. തുഷാറിന്‍റെ ഈ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചില സുപ്രധാന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ശബ്ദ സന്ദേശം
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ പരാതിക്കാരാനായ നാസില്‍ അബ്ദുള്ള നടത്തിയതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുള്ള പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
തുഷാറിന്‍റെ ബ്ലാക്ക് ചെക്ക്
അഞ്ച് ലക്ഷം രൂപ നല്‍കിയാണ് നാസില്‍ ഈ ചെക്ക് സംഘടിപ്പിച്ചതെന്നാണ് ശബ്ദരേഖകളില്‍ നിന്ന് വ്യക്തമാവുന്നത്. നാട്ടിലുള്ള ഒരു സുഹൃത്തുമായുള്ള നാസിലിന്‍റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുത്താത്ത തുഷാറിന്‍റെ ബ്ലാക്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്‍കുന്നുണ്ട്.
27000 ദിര്‍ഹംസ്
' കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില് വേണം. ഞാന്‍ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കില്‍, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടില്‍ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിര്‍ഹംസ് ഇവിടെ കൊടുക്കുകയാണെങ്കില്‍ ഏകദേശം ആ ചെക്ക് കിട്ടും'- എന്നാണ് നാസിലിന്‍റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
പൂട്ടുക, പൈസ മേടിക്കുക
ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യണ്‍ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോള്‍ പൂട്ടുക. പൈസ മേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്‌സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
നടേശൻ പണം തരും
തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും നാസിൽ പറയുന്നു. യുഎഇയിൽ തുഷാർ വെള്ളപ്പാള്ളി പലരേയും വിശ്വാസത്തിലെടുത്തു ബ്ളാങ്ക് ചെക്കിൽ ഒപ്പിട്ടുകൊടുത്തു. തുഷാർ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുൻപാണ് നാസിൽ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വലിയ വഴിത്തിരിവ്
കബീർ എന്നയാളോടാണു തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ വേണ്ടി താൻ തയാറാക്കിയ പദ്ധതി വിശദീകരിച്ച് ഒരു വ്യക്തി സഹായമഭ്യർഥിക്കുന്നത്. ഇയാളുടെ പേര് സന്ദേശത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് ഇന്നലെ രാത്രി പുറത്തുവന്നത്. ശബ്ദസന്ദേശം നാസിലിന്‍റേതാണെന്ന് തെളിയുകയാണെങ്കില്‍ കേസില്‍ വലിയ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തുവര്‍ഷം മുമ്പ്
പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. എഞ്ചിനീയറായ നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് തുഷാര്‍ വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത് എന്നായിരുന്നു നാസിലിന്‍റെ പരാതി.
അറസ്റ്റ്
പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. പലതവണ പണം ആവശ്യപ്പെട്ടെങ്കില്‍ നല്‍കാന്‍ തുഷാര്‍ തയ്യാറായില്ലെന്ന് നാസില്‍ പറഞ്ഞു. ഇതിനിടെ അജ്മാനിലെ ബിസിനസ്‍ തകരുകയും നാട്ടിലെത്തിയ തുഷാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. പലതവണ കാശ് തന്ന്തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നെന്നായിരുന്നു നാസിലിന്‍റെ ആരോപണം. ഇതേതുടര്‍ന്നാണ് ഒത്തുതീര്‍പ്പിനെന്ന് വിളിച്ചു വരുത്തി നാസില്‍ തുഷാറിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
വഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണി
ശ്രീറാം വെങ്കിട്ടരാമൻ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അന്വേഷണ ചുമതല ഷാനവാസിന്!