അമ്മയിലെ അധികാരം പിടിക്കാൻ മമ്മൂട്ടിയും ഗണേഷ് കുമാറും തുറന്ന പോരിൽ.. പ്രശ്നം ഈഗോയെന്ന് പ്രമുഖ നടൻ
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളസിനിമയിലെ പ്രബല താരസംഘടനയായ അമ്മ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലായത്. അമ്മയുടെ നേതൃനിരയിലുണ്ടായിരുന്ന ദിലീപിനെ തള്ളാനും കൊള്ളാനും സാധിക്കാത്ത നിലയിലായിരുന്നു സംഘടന. പൃഥ്വിരാജ് അടക്കം യുവതാരങ്ങളടങ്ങിയ ഒരു വിഭാഗം നടിക്ക് വേണ്ടി ഉറച്ച് നിന്നപ്പോള്‍ തലമുതിര്‍ന്ന സിംഹങ്ങൾ ദിലീപിനൊപ്പം നിന്നു. അമ്മയുടെ നേതൃത്വം ചോദ്യം ചെയ്യപ്പട്ടതോടെ ഗത്യന്തരമില്ലാതെ ദിലീപിനെ പുറത്താക്കി.
ഒരു തുള്ളൽ രംഗം പോലെ അവസാനം! കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യ നിമിഷങ്ങൾ.. വീഡിയോ
അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലീപിനെ നീക്കിയത് മമ്മൂട്ടിയുടെ ഇടപെടല്‍ മൂലമാണ് എന്ന് നേരത്തെ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇതോടെ തന്നെ സംഘടനയ്ക്കകത്ത് നിലനില്‍ക്കുന്ന അധികാരവടംവലിയെക്കുറിച്ച് പുറത്ത് അഭ്യൂഹങ്ങള്‍ പരന്ന് തുടങ്ങി. അമ്മയുടെ നേതൃസ്ഥാനത്തേക്ക് ഗണേഷ് കുമാറും മമ്മൂട്ടിയും തമ്മില്‍ പോര് നടക്കുകയാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉരുണ്ട് കളിച്ച് അമ്മ
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ നിലപാട് അമ്മയെ കേരള സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതാണ്. ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്തത് പോലുമില്ല. മാത്രമല്ല അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിന് വേണ്ടി വാദിക്കുകയും ചെയ്തു.
ദിലീപിന് വേണ്ടി താരങ്ങൾ
അമ്മ പ്രസിഡണ്ട് ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരടക്കമുള്ളവരാണ് ദിലീപിന് വേണ്ടി ഘോരവാദങ്ങള്‍ ഉയര്‍ത്തി അപഹാസ്യരായത്. അതേസമയം സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയോ മോഹന്‍ലാലോ വാ തുറന്ന് ഒരക്ഷരം പറഞ്ഞതുമില്ല. ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പ്രതിക്കൊപ്പം നില്‍ക്കുന്നതിന് അമ്മ ഏറെ പഴി കേട്ടു.
ദിലീപ് പുറത്തേക്ക്
കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് ഗത്യന്തരമില്ലാതെ അമ്മ ദിലീപിനെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കുകയും അമ്മയുടെ അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തത്. പൃഥ്വിരാജും ആസിഫ് അലിയും രമ്യാ നമ്പീശനും അടക്കമുള്ളവര്‍ കടുത്ത നിലപാട് എടുത്തതും ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്ക് തിരിച്ചടിയായി.
മമ്മൂട്ടിക്കെതിരെ ഗണേഷ്
അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്ന അഭിപ്രായം ഒറ്റയ്ക്കും തെറ്റയ്ക്കും പലരും പലയിടത്തായി പറയുകയുണ്ടായി. എന്നാല്‍ മമ്മൂട്ടിക്ക് നേരെ ആ ആരോപണം വഴിതിരിച്ച് വിട്ടത് ഗണേഷ് കുമാര്‍ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് എല്ലാം മമ്മൂട്ടിയുടെ തലയിലേക്ക് ഇട്ടത്.
പൃഥ്വിയെ പ്രീതിപ്പെടുത്താൻ
ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്ത് വന്നതിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ചത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ മമ്മൂട്ടി തയ്യാറായത് പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് എന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് മമ്മൂട്ടി പ്രതികരിക്കുകയുണ്ടായില്ല.
കസേരയ്ക്ക് പിടിവലി
അമ്മയിലെ പൊട്ടിത്തെറിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വരികയുണ്ടായി. ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കുമെന്നും പൃഥ്വിയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ അമ്മയില്‍ പിടിമുറുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ജൂലൈയില്‍ നടക്കുന്ന അമ്മയിലെ തെരഞ്ഞെടുപ്പിന് മുന്‍പായി ചരടുവലികള്‍ നടക്കുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത.
ആരാണ് അടുത്ത നേതാവ്
്ഇന്നസെന്റിന് ശേഷം അമ്മയുടെ പ്രസിഡണ്ട് പദവിയില്‍ കണ്ണ് വെച്ചിരിക്കുകയാണ് ഗണേഷ് കുമാര്‍. എന്നാല്‍ ഗണേഷ് നേതൃസ്ഥാനത്തേക്ക് വരുന്നതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് താല്‍പര്യം ഇല്ലത്രേ. പ്രസിഡണ്ട് പദവി ഏറ്റെടുക്കാനും മമ്മൂട്ടി ഇല്ല. മറിച്ച് കിംഗ് മേക്കറുടെ റോളാണ് മമ്മൂട്ടിക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒളിച്ചോടി അമ്മ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയില്‍ നിന്നും ഒരു അനക്കവും ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങളും രൂക്ഷമായ ആക്രമണവും യുവതാരങ്ങളില്‍ നിന്നുണ്ടാകും എന്ന് ഭയന്നിട്ടെന്നോണം ഇതുവരെ ഒരു യോഗം പോലും അമ്മ ചേര്‍ന്നിട്ടില്ല. സംഘടനയിലെ ശക്തി ചോരുന്നുവെന്ന് പ്രസിഡണ്ടായ ഇന്നസെന്റ് എംപിക്കും നല്ല ബോധ്യമുണ്ട്.
സ്ഥാനം ലക്ഷ്യമിട്ട് ഗണേഷ്
അക്കാരണം കൊണ്ട് തന്നെ അടുത്ത ടേമില്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനില്ലെന്ന് ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെയാണ് ആ കസേരയിലേക്കുള്ള കരുക്കള്‍ ഗണേഷ് കുമാര്‍ നീക്കിത്തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗണേഷിനെ ആ കസേരയില്‍ ഇരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
താരങ്ങൾക്കിടയിലെ ഈഗോ
2001ല്‍ ഗണേഷ് കുമാര്‍ എകെ ആന്റണി മന്ത്രിസഭയില്‍ അംഗമായതില്‍പ്പിന്നെ മമ്മൂട്ടിയുമായി നല്ല ബന്ധത്തിലല്ല എന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന താരം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഈഗോ നിലനില്‍ക്കുന്നുണ്ട് എന്നും പേര് വെളിപ്പെടുത്താത്ത നടന്‍ വ്യക്തമാക്കി.
മന്ത്രിക്കസേരയ്ക്ക് തടസ്സം
സിപിഎമ്മിന് പ്രിയപ്പെട്ടവനാണ് മമ്മൂട്ടി. തനിക്ക് മന്ത്രിസഭയില്‍ കയറുന്നതിന് തടസ്സം നില്‍ക്കുന്നത് മമ്മൂട്ടിയാണ് എന്ന സംശയമാണ് ഗണേഷ് കുമാറിന്റെ പ്രശ്‌നമെന്നും നടന്‍ പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. അതേസമയം മമ്മൂട്ടി ഒഴികെ അമ്മയുടെ നേതൃസ്ഥാനത്ത് ഉള്ളവരെല്ലാം ഗണേഷ് കുമാറിനെ പിന്തുണയ്ക്കുന്നവരാണത്രേ.
ജൂലൈ വരെ കാക്കണം
മമ്മൂട്ടിക്ക് മാത്രമല്ല, പൃഥ്വിരാജ് അടക്കമുള്ള യുവതാരനിരയ്ക്കും ഗണേഷ് കുമാറിനെ താല്‍പര്യമില്ലത്രേ. ദിലീപിന്റെ അടുത്തയാളാണ് ഗണേഷ് എന്നത് തന്നെയാവണം കാരണം. വരുന്ന ജൂലൈയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. മമ്മൂട്ടി- ഗണേഷ് പോരില്‍ ആര് ജയിക്കുമെന്നറിയാന്‍ ജൂലൈ വരെ കാത്തിരിക്കണം.