നിലമ്പൂരിൽ ട്വിസ്റ്റോ? വിഎസ് ജോയിയും ആര്യാടൻ ഷൗക്കത്തുമല്ല, കെ മുരളീധരൻ എത്തും? ചർച്ചകൾ ഇങ്ങനെ
നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് കടുത്ത തലവേദനയാകുന്നു. ഡിസിസി അധ്യക്ഷൻ വിഎസ് ജോയിക്ക് വേണ്ടി പിവി അൻവർ ശക്തമായി രംഗത്തുണ്ട്. കോൺഗ്രസിലേയും ലീഗിലേയും ഒരു വിഭാഗം നേതാക്കളും ജോയിയെ ആണ് പിന്തുണക്കുന്നത്. മറുവശത്ത് ഒരടി പോലും പിൻമാറാൻ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും ഒരുക്കമല്ല. ഇതോടെ ഇരുവരേയും ഒഴിവാക്കി മൂന്നാമനെ പരിഗണിക്കാനുളള ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം എന്നാണ് റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമ്പോൾ തന്നെ നിലമ്പൂരിൽ വിഎസ് ജോയിയുടെ പേരായിരുന്നു പിവി അൻവർ മുന്നോട്ട് വെച്ചത്. നിലവിൽ മണ്ഡല പിടിക്കാൻ ജോയിയോളം അനുയോജ്യനായ മറ്റൊരു നേതാവ് ഇല്ലെന്നാണ് അൻവർ ആവർത്തിക്കുന്നത്. അദ്ദേഹം അല്ലാതെ മറ്റൊരാളെ മത്സരിപ്പിച്ചാൽ യുഡിഎഫ് മണ്ഡലത്തിൽ കനത്ത പരാജയം രുചിക്കുമെന്ന് അൻവർ പറയുന്നു. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കനാണെങ്കിൽ അദ്ദേഹത്തെ തോൽപ്പിക്കുമെന്ന ഭീഷണിയും അൻവർ ഉയർത്തുന്നുണ്ട്. അൻവറിനെ അനുയിപ്പിക്കാൻ കഴിഞ്ഞ ദിവസം ഷൗക്കത്ത് നേരിട്ട് സന്ദർശിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം.

ആര്യാടൻ ഷൗകത്ത് മത്സരിക്കുന്നതിനോട് കോൺഗസിലേയും ലീഗിലേയും പലർക്കും താത്പര്യമില്ല. മാത്രമല്ല വിഎസ് ജോയിക്ക് അനൂകൂല തരംഗം മണ്ഡലത്തിൽ ഉണ്ടെന്നും നേതാക്കൾ കരുതുന്നുണ്ട്. സമസ്ത എപി വിഭാഗം നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജോയ്. എന്നാൽ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ ഇടപെടുന്നതാണ് ഈ നേതാക്കളെ ചൊടിപ്പിക്കുന്നത്.
നിലമ്പൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണക്കാരൻ പിവി അൻവർ മാത്രമാണെന്നും യുഡിഎഫുമായി വിലപേശുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 'അൻവറിന്റെ അഭിപ്രായം കേൾക്കാൻ തയ്യാറാണ്. എന്നാല്‍ ജോയിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായിരുന്ന രാഷ്ട്രീയ മുൻതൂക്കം അൻവർ നശിപ്പിച്ചിരിക്കുകയാണ്', ലീഗ് നേതാവിനെ ഉദ്ധരിച്ച് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു.
അതിനിടെ ലീഗ് നേതാവായ പിവി അബ്ദുൾ വഹാബ് അൻവറിനെതിരെ തുറന്നടിച്ച് രംഗത്തെത്തി. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പിവി അൻവറിന് പ്രസക്തിയില്ലെന്നും അൻവർ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നുമാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അൻവറല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും കോൺഗ്രസാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും ആര് നിന്നാലും ലീഗ് പിന്തുണയ്ക്കുമെന്നു അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരക്കുകയാണ്. അൻവറിനെ തഴഞ്ഞ് ഷൗക്കത്തിനെ പരിഗണിച്ചാൽ അൻവർ യു ഡി എഫിനെതിരെ തിരിയും. ഇനി അൻവറിന്റെ ആവശ്യം അംഗീകരിച്ചാൽ അദ്ദേഹത്തിന് നേതൃത്വം കീഴ്പ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കും. മാത്രമല്ല വിഎസ് ജോയിക്ക് ജഅമാത്തെ ഇസ്ലാമി സംഘടന പരസ്യ പിന്തുണ പ്രഖ്യാപച്ചത് ഈ ഘട്ടത്തിൽ തിരഞ്ഞുകൊത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വീണ് കിട്ടിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന അവസരം കളഞ്ഞ് കുളിക്കരുതെന്ന നിർബന്ധവും കോൺഗ്രസിനുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നപരിഹാരത്തിനുള്ള സാധ്യതയാണ് യു ഡി എഫ് തേടുന്നത്.
ഈ സാഹചര്യത്തിൽ വിഎസ് ജോയിയും ഷൗക്കത്തും അല്ലാതെ മറ്റൊരു പേര് പരിഗണിക്കാൻ നേതൃത്വം ആലോചിച്ചേക്കുമെന്നാണ് സൂചന. കെ പി സി സി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. വിഎസ് ജോയിയെ പോലെ തന്നെ മണ്ഡലത്തിൽ സ്വീകാര്യതയുള്ള നേതാവാണ് നൗഷാദലി. സമവായ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് കെ മുരളീധരന്റെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications