കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാജമോ? എങ്കിൽ കോഴിക്കോട് നിന്ന് കാണാതായ ആ കുട്ടികൾ എവിടെ?
കോഴിക്കോട്: വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വാര്‍ത്തകളാണ് എവിടെ നോക്കിയാലും. ഭിക്ഷാടന മാഫിയയാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം. ഇതിന്റെ പേരില്‍ നിരപരാധികളായ പലരും കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ആരും ഭയക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ജനങ്ങളുട ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. കോഴിക്കോട് നടന്ന രണ്ട് സംഭവങ്ങളില്‍ ഇപ്പോഴും പോലീസ് അന്വേഷണം എവിടേയും എത്തിയിട്ടും ഇല്ല.
കോഴിക്കോട് ചേളന്നൂരില്‍ അയല്‍വാസികളായ രണ്ട് കുട്ടികയാണ് അപ്രത്യക്ഷരായിട്ടുള്ളത്. ഇവരെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.
ഷാഹുല്‍ ഷേക്ക്
ഞാറക്കല്‍ മുഹമ്മദ് റഫീഖിന്റെ മകന്‍ ഷാഹുല്‍ ഷേക്ക് എന്ന വിദ്യാര്‍ത്ഥിയെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. രാവിലെ മദ്രസയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഈ കുട്ടി. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഷാഹുല്‍.
അഭിനവ് കൃഷ്ണ
ഇവരുടെ അയല്‍വാസിയായ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണയേയും കാണ്‍മാനില്ല. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അഭിനവ്. രണ്ട് പേരേയും കാണാതായാത് ഏതാണ്ട് ഒരേ സമയത്താണ്.
രണ്ട് പേരും സുഹൃത്തുക്കള്‍
അപ്രത്യക്ഷരായ രണ്ട് കുട്ടികളും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ മറ്റ് ചില സംശയങ്ങളും ഉടലെടുക്കുന്നുണ്ട് കുട്ടികള്‍ നാടുവിട്ടുപോയതാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍.
പോലീസ് അന്വേഷണം
രണ്ട് കുട്ടികളുടേയും കാര്യത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവരെ അന്വേഷണം എവിടേയും എത്തിയിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
ആശങ്കകള്‍
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ എന്ന പ്രചാരണത്തിനിടയിലാണ് ഈ സംഭവം എന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.