എക്സൈസ് ഓഫീസറുടെ മകന് കോളേജിൽ അഡ്മിഷൻ ലഭിച്ചില്ല!! കെമിസ്ട്രി ലാബിൽ റെയ്ഡ് നടത്തി പ്രതികാരം!!ഒടുവിൽ?
സഹപ്രവർത്തകന്റെ മകന് സെന്റ് മൈക്കിൾസ് കോളേജിൽ മാനേജ്മെൻറ് സീറ്റിൽ പ്രവേശനം ഒരുക്കാനാണ് പരിശോധന നടത്തിയത്
ചേർത്തല: എക്സൈസ് ഉദ്യോഗസ്ഥന്റെ മകന് കോളേജിൽ അഡ്മിഷൻ നൽകാത്തതിന്റെ പ്രതികാരത്തിന് കോളേജ് കെമിസ്ട്രി ലാബിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്ക് പണികിട്ടി. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെടി ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ എ തോമസ് എന്നിവരെയാണ് എക്സൈസ് കമ്മീഷ്ണർ സസ്പെൻഡ് ചെയ്തത്.
സഹപ്രവർത്തകന്റെ മകന് സെന്റ് മൈക്കിൾസ് കോളേജിൽ മാനേജ്മെൻറ് സീറ്റിൽ പ്രവേശനം ഒരുക്കാനാണ് പരിശോധന നടത്തിയത്. ഇതിനെതിരെ കോളേജ് മാനേജരും പ്രിൻസിപ്പലും മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷ്ണർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പള്ളിപ്പുറം സ്വദേശിയായ ചേര്‍ത്തല സ്റ്റേഷനിലെ എക്സൈസ് സിവിൽ ഓഫീസർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകന് അഡ്മിഷൻ ആവശ്യപ്പെട്ട് കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പലിനെ സമീപിച്ചിരുന്നു. ഉറപ്പു പറയാതെ സാഹചര്യം നോക്കി തീരുമാനിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് എക്സൈസ് ഓഫീസിൽ നിന്ന് പ്രിൻസിപ്പൽ ഡോ. മാത്യുവിനെ വിളിച്ച് അഡ്മിഷൻ ആവശ്യപ്പെട്ടു. അഡ്മിഷൻ നല്കിയില്ലെങ്കിൽ കെമിസ്ട്രി ലാബ് റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മാനേജർ പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ ചേർത്തല എക്സൈസ് സിഐ കെടി ജയിംസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസറടക്കം ജീപ്പിലെത്തി കെമിസ്ട്രി ലാബിൽ അനധികൃതമായി സ്പീരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് പരിശോധന നടത്തുകയായിരുന്നു. ആവശ്യപ്പെട്ട സീറ്റ് നൽകിയാൽ കാര്യങ്ങൾ അവസാനിപ്പിക്കാമെന്നും അല്ലെങ്കിൽ പ്രിൻസിപ്പലിന് പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
കോളേജിൽ പരിശോധന നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്നാണ് കോളേജ് അധികൃതർ പരാതി നൽകിയത്. തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ കോളേജിലെത്തി മാനേജർ, പ്രിൻസിപ്പൽ, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരിൽ നിന്ന് മൊഴി എടുക്കുകയായിരുന്നു.
സിഐ കെടി ജയിംസ്, സിവിൽ ഓഫീസർ എന്നിവരെ വിളിച്ച് വരുത്തിയും ഡെപ്യൂട്ടി കമ്മീഷ്ണർ മൊഴിയെടുത്തു. എന്നാൽ കോളേജ് ലാബിൽ സ്പിരിറ്റ് സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് കോളേജ് അധികൃതർ പുതുക്കിയിരുന്നില്ലെന്നും ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് സിഐ പറയുന്നത്. ഇതിന് കോളേജ് പ്രവേശനവുമായി ബന്ധമില്ലെന്നും സിഐ.












Click it and Unblock the Notifications