മുങ്ങിത്താണ സുഹൃത്തിനെ രക്ഷിക്കാൻ സഹപാഠി ഇറങ്ങി!! ഒടുവിൽ രണ്ടുപേരും മുങ്ങി മരിച്ചു!!
അവധി ദിവസം ആഘോഷിക്കുന്നതിനാണ് പ്രണവും ഷാരോണുമടക്കം നാലുപേർ ഇവിടെ എത്തിയത്. മറ്റു രണ്ടു പേർ ചൂണ്ടയിടുന്നതിനിടെ പ്രണവും ഷാരോണും കുളിക്കാനിറങ്ങുകയായിരുന്നു.
കോട്ടയം: പനച്ചിക്കാട് പാറക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികളായ ഷാരോൺ, പ്രണവ് എന്നിവരാണ് മരിച്ചത്. പരുത്തുമ്പാറ തടത്തിൽ ജോണിയുടെ മകനാണ് ഷാരോൺ. ചക്കാലപ്പറമ്പിൽ പ്രസാദിന്റെ മകനാണ് പ്രണവ്. പനച്ചിക്കാട് ക്ഷേത്രത്തിന് സമീപം അമ്പാട്ട് കടവിലെ പാറക്കുളത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അവധി ദിവസം ആഘോഷിക്കുന്നതിനാണ് പ്രണവും ഷാരോണുമടക്കം നാലുപേർ ഇവിടെ എത്തിയത്. മറ്റു രണ്ടു പേർ ചൂണ്ടയിടുന്നതിനിടെ പ്രണവും ഷാരോണും കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ പ്രണവ് കരയിൽ കയറി. എന്നാൽ ഷാരോൺ മുങ്ങിപ്പോയി. ഷാരോണിനെ രക്ഷിക്കുന്നതിനിടെയായിരുന്നു പ്രണവും അപകടത്തിൽപ്പെട്ടത്. വെപ്രാളത്തിൽ ഷാരോൺ പ്രണവിനെയും മുക്കുകയായിരുന്നു.
സുഹൃത്തുക്കളായ മറ്റ് വിദ്യാർഥികൾ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി. രക്ഷാശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പോലീസും അഗ്നിശമന സേമനയുമെത്തി തിരച്ചിൽ നടത്തുകയായിരുന്നു. അരണണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇരുപത് വർഷത്തിലേറെയായി പാറപൊട്ടിക്കൽ നിർത്തിയ ഇവിടെ എട്ടുപേർ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പ്രണവും ഷാരോണും.