പോലീസ് വേഷത്തിൽ കവിത, കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തി കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന് മൂന്നാം ദിവസം രണ്ട് യുവതികള്‍ സന്നിധാനത്തിന് തൊട്ടടുത്ത് വരെ എത്തി. ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് എറണാകുളം സ്വദേശിനിയായ രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവര്‍ത്തകയുമാണ് നടപ്പന്തൽ വരെ എത്തിയിരിക്കുന്നത്. കനത്ത പോലീസ് വലയത്തിന് ഉള്ളിലാണ് ഇവർ സന്നിധാനത്തിന് തൊട്ട് മുന്നിലെത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് യാത്ര നടപ്പന്തലിൽ നിർത്തിയിരിക്കുകയാണ്.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് ഒരു കൂട്ടം ഭക്തര്‍ സംഘടിച്ച് ശരണം വിളികളോടെ പ്രതിഷേധിക്കുകയാണ്. ഇരുന്നൂറോളം പേരാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പോലീസ് അനുനയത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ആക്ടിവിസ്റ്റുകളെ ഇത്തരത്തിൽ മല കയറ്റേണ്ടതില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്.
വൻ പോലീസ് വലയം
മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറായ കവിത, എറണാകുളം സ്വദേശിനിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എന്നിവരാണ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് എത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് കവിത സന്നിധാനത്തേക്ക് പോകാൻ തീരുമാനിച്ചത്. ഏതാണ്ട് നൂറോളം പോലീസുകാരുടെ വലയത്തിന് നടുവിലാണ് കവിതയും രഹ്ന ഫാത്തിമയും നടപ്പന്തൽ വരെ എത്തിയത്.
രാത്രി പോകണമെന്ന് ആവശ്യം
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തനിക്ക് സന്നിധാനത്ത് എത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്. എന്നാല്‍ രാത്രി ആയതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ രാവിലോ പോകാന്‍ പോലീസ് നിര്‍ദേശിച്ചു. താന്‍ തന്നെ നേരിട്ട് വന്ന് സുരക്ഷ ഒരുക്കാമെന്ന് ഐജി ശ്രീജിത്ത് തന്നെ വ്യക്തമാക്കി. രാവിലെ 6.50ന് ആണ് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് കവിതയും രഹ്നയും മല കയറ്റം തുടങ്ങിയത്.
തടസ്സമില്ലാതെ നടപ്പന്തൽ വരെ
മരക്കൂട്ടം വരെ പ്രതിഷേധമില്ലാതെയായിരുന്നു യുവതികളുടെ യാത്ര. വഴിയില്‍ ഉടനീളം മലയിറങ്ങി വരുന്ന അയ്യപ്പ ഭക്തര്‍ ഉണ്ടായിരുന്നുവെങ്കിലും ആരും പ്രതിഷേധമുണ്ടാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. വഴിയില്‍ തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് ഇയാളെ സ്ഥലത്ത് നിന്ന് മാറ്റി. നിരോധനാജ്ഞ നില നില്‍ക്കുന്നത് കൊണ്ട് തന്നെ ആളുകള്‍ വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്നുമില്ലായിരുന്നു.
സന്നിധാനത്ത് പ്രതിഷേധം
യുവതികള്‍ അടങ്ങുന്ന സംഘം പുറപ്പെടുന്നതിന് മുന്‍പ് തന്നെ അന്‍പതോളം പോലീസുകാര്‍ സന്നിധാനത്തേക്ക് പോയിരുന്നു. യുവതികള്‍ എത്തുന്നതിന് മുന്‍പ് സന്നിധാനത്ത് സുരക്ഷ ഒരുക്കുക എന്ന ദൗത്യത്തോടെയായിരുന്നു ഇത്. യുവതികൾ എത്തും എന്ന് നേരത്തെ മാധ്യമപ്രവർത്തകരിൽ നിന്നടക്കം മനസ്സിലാക്കിയതോടെ ഭക്തർ സന്നിധാനത്ത് സംഘടിച്ച് നിന്ന് ശരണംവിളികള്‍ മുഴക്കിക്കൊണ്ടിരുന്നു.
സമരക്കാരുമായി അനുനയ ചർച്ച
യുവതികളുമായി പോലീസ് സംഘം നടപ്പന്തലില്‍ എത്തിയതോടെ ആളുകള്‍ വഴി തടഞ്ഞ് കുത്തിയിരുന്നു. ഇതോടെ ഐജി ശ്രീജിത്ത് തന്നെ നേരിട്ട് പ്രതിഷേധക്കാരുമായി അനുനയത്തിന് ശ്രമം നടത്തി. വിശ്വാസികളുമായി സംസാരിച്ച ഐജി, തങ്ങള്‍ ആരെയും ഉപദ്രവിക്കാന്‍ എത്തിയവര്‍ അല്ലെന്ന് പറഞ്ഞു. തങ്ങളും അയ്യപ്പവിശ്വാസികള്‍ തന്നെയാണ്.
ഉപദ്രവിച്ച് മുന്നോട്ട് പോകില്ല
എന്നാല്‍ നിയമം നടപ്പാക്കുക എന്ന നിയോഗമാണ് തങ്ങള്‍ക്കുള്ളത്. നിങ്ങളെ ആരെയും ഉപദ്രവിച്ച് കൊണ്ട് മുന്നോട്ട് പോകില്ല. നിങ്ങളുടെ മാത്രം വിശ്വാസം സംരക്ഷിക്കാനും സാധിക്കില്ല. നിങ്ങളുടെ വികാരം കണക്കിലെടുത്താണ് പടച്ചട്ട അടക്കം ഊരിവെച്ചിരിക്കുന്നത്. വിശ്വാസികളെ ഉപദ്രവിച്ച് മുന്നോട്ട് പോകേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെയും നിലപാടെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി.
ബലപ്രയോഗം വേണ്ടെന്ന് സർക്കാർ
നിയമം നടപ്പിലാക്കിയേ മതിയാവൂ എന്നും പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞ് പോകണമെന്നും ഐജി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഐജി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിശ്വാസികളെ ഉപദ്രവിച്ച് മുന്നോട്ട് പോകേണ്ടതില്ല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പോലീസിന് ലഭിച്ച നിര്‍ദേശം.
തിരിച്ച് മലയിറക്കം
കവിതയുമായും രഹ്ന ഫാത്തിമയുമായും ഐജി ശ്രീജിത്ത് ഏറെ നേരം ചർച്ച നടത്തി. അതിനിടെ ശബരിമലയിലെ പരികർമ്മികൾ പൂജ നിർത്തി വെച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധം നടത്തി. ഒരു തരത്തിലും യുവതികളെ ദർശനത്തിന് അനുവദിക്കില്ലെന്നും നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചതായും ഐജി ശ്രീജിത്ത് വ്യക്തമാക്കി. പ്രതിഷേധക്കാർ പിന്മാറാത്ത സാഹചര്യത്തിൽ കവിതയും രഹ്ന ഫാത്തിമയും തിരിച്ച് പോകാൻ തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കനത്ത പോലീസ് സുരക്ഷയിൽ ഇവർ മലയിറങ്ങുകയാണ്.
അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ, വെളിപ്പെടുത്തലുമായി 'ആഭാസം' സംവിധായകൻ
അമ്മയിലെ വില്ലന്മാർ ഇവർ, പേര് പുറത്ത് വിട്ട് ലിബർട്ടി ബഷീർ, മോഹൻലാൽ പെട്ട് പോയി!