തൃശൂരിൽ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; പട്ടാപ്പകൽ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ചു!
തൃശ്ശൂർ: അന്തിക്കാട് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ പുത്തൻപീടികയിൽ രണ്ട് പേർക്ക് വെട്ടേറ്റു. മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിഴ്ച രാവിലെ 8.30 ഓടെ തൃശൂർ പുത്തൻപാടിയ കൈതമുക്കിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായി സംശയിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഭൂമാഫിയ സംഘം യുവാവിനെ ജെസിബി ഉപയോഗിച്ച് തല്ലിക്കൊന്ന വാർത്ത കേട്ട് കേരളം ഞെട്ടിയിരിക്കുന്ന ദിവസം തന്നനയാണ് പട്ടാപ്പകൽ രണ്ട് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവവും നടന്നിരിക്കുന്നത്.