കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ, അഞ്ച് പേർ നിരീക്ഷണത്തിലെന്ന് മന്ത്രി!!
തൃശ്ശൂർ: കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. പെരിഞ്ഞനം സ്വദേശിനിയായ ഷാജിത ജമാൽ, എസ്എൻ പുരം സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്. വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ആറ് പേർ നിരീക്ഷണത്തിലാണെന്നും ഇവരും അറസ്റ്റിലാകുമെന്നും മന്ത്രി സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊറോണ ബാധിച്ചാല്‍ സോമ്പിയാകും... ചൈനക്കാര്‍ക്കെതിരെ ബോയ്‌ക്കോട്ട്, പ്രചാരണങ്ങള്‍ ഇങ്ങനെ
കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഇതിനകം അറസ്റ്റിലായവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. കൊറോണയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനും വർഗീയ പ്രചാരണത്തിനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തൂശൂരിൽ 22 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴയിലെ സംഭവത്തോടെ തൃശൂരിലേതിന് സമാനമായ സംവിധാനങ്ങൾ ആലപ്പുഴയിലും സജ്ജമാക്കിയിരുന്നു.
ആലപ്പുഴയിൽ 152 വീടുകളാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധയെത്തുടർന്ന് കേരളത്തില്‍ 1999 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ വകപ്പിന്റെ കണക്കുകൾ. 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച മാത്രം 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.