മിഷേലിന്റെ മരണം:ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും !! രണ്ട് പേർ കസ്റ്റഡിയിൽ, കൊലപാതകമോ...?
തലശ്ശേരി സ്വദേശിയേയും ചെന്നൈയില്‍ പഠിയ്ക്കുന്ന ഒരാളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.
കൊച്ചി: സി എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ പിന്തുടര്‍ന്നിരുന്ന തലശ്ശേരി സ്വദേശിയേയും ചെന്നൈയില്‍ പഠിയ്ക്കുന്ന ഒരാളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സിഎ വിദ്യാര്‍ത്ഥിയായിരുന്ന മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു.
പരിചയക്കാരനായ ഒരാള്‍ മിഷേലിനെ ശല്യം ചെയ്തിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി സ്വദേശിയെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
മിഷേല്‍ മരിച്ച ദിവസം ഒരാള്‍ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് കസ്റ്റഡിയില്‍ ഉള്ള ആളുകള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇടപ്പള്ളി പള്ളയില്‍ മിഷേല്‍ പ്രാര്‍ത്ഥിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ട്. അവിടെ നിന്ന് ഇറങ്ങിയ മിഷേലിനെ കുറിച്ച് പിന്നീട് വിവിരം ഒന്നും ഇല്ലാതിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കല്‍ പോലീസില്‍ പരാതി നല്‍കി. അതിന് പിറ്റേ ദിവസമാണ് കൊച്ചി കായലില്‍ നിന്ന് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.
മിഷേല്‍ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മിഷേല്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റേയോ, ആക്രമിക്കപ്പെട്ടതിന്റേയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
നേരത്തെ ഒരു യുവാവുമായി മിഷേലിന് സൗഹൃദം ഉണ്ടായിരുന്നു. ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെണ്‍കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടും ഇയാള്‍ മിഷേലിന്റെ ഫോണിലേക്ക് വിളിയ്ക്കാറും, കാണാന്‍് ശ്രമിയ്ക്കാറും ഉണ്ടെന്നാണ് പോലീസിന് ലഭിച്ച മൊഴി.
മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് രുത്തിതീര്‍ക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയില്‍ തുടങ്ങി കഴിഞ്ഞു. പ്രമുഖ സിനിമാതാരങ്ങള്‍ അടക്കും ഈ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞു.
മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മകൾ ആത്മഹത്യ ചെയ്യാനുള്ള ഒു സാഹചര്യവും ഇല്ലെന്നാണ് അച്ഛൻ ഷാജി വർഗ്ഗിസ് പറയുന്നത്. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി എല്ലാ വാരാന്ത്യങ്ങളിലും വീട്ടിൽ വരാറുണ്ടായിരുന്നു. എന്നാൽ പരീക്ഷ അടുത്തതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച വീട്ടിൽ പോവാതിരുന്നത്. പള്ളിൽ പോയി പ്രാർത്ഥിച്ച ശേഷം മിഷേലിന് എന്ത് സംഭവിച്ചു എന്ന കാര്യമാണ് ദുരൂഹം. നഗത്തിലൂടെ പെൺകുട്ടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള ഒരു യുവാവ് പെൺകുട്ടിയെ നിരന്തരം വിളിച്ചിരുന്ന എന്നാണ് ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് പോലീസിന് വ്യക്തമായത്. മിഷേലിന്റെ മരണദിവസം ഇയാൾ കൊച്ചിയിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിയ്ക്കുകയാണ് പോലീസ് ഇപ്പോൾ.
സിനിമാതാരം നിവിൻ പോളി, കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ പെൺകുട്ടിയുടെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഉന്നതസ്വാധീനം ഇല്ല എന്ന കാരണത്താൽ മിഷേലിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങും എത്താതെ പോകാരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.