കൊറോണ വൈറസ് ബാധ: സംസ്ഥാനത്ത് രണ്ട് പേർ നിരീക്ഷണത്തിൽ, കൊച്ചിയിലും തിരുവനന്തപുരത്തും
കൊച്ചി: കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് രണ്ട് പേര് നിരീക്ഷണത്തില്‍. കൊച്ചിയിലെ കളമശേരിയിലും തിരുവനന്തപുരത്തുമാണ് രണ്ട് പേര് നിരീക്ഷണത്തിലുളളത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കൊച്ചിയില്‍ ചികിത്സയിലുളള യുവാവ് ചൈനയില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിയാണ്. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൈനയില്‍ യുവാവ് ഒരു മാസത്തോളം സന്ദര്‍ശനം നടത്തിയിരുന്നു. ഡിസംബര്‍ 21നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കൊറോണ ബാധ സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധന ആവശ്യമുണ്ട്. ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ വിശദപരിശോധനയ്ക്കായി പുനെയിലെ ലാബിലേക്ക് അയക്കും.
കൊറോണ ഭീഷണി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കാണ്ടതാണെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. മാസ്ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎല്‍നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സൗദിയില്‍ കൊറോണ സംശയിച്ച് ചികിത്സയിലുളള മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി രേഖപ്പെടുത്തി. ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ജിദ്ദ കോണ്‍ലേറ്റ് അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല.