തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ ഇരുചക്ര വാഹനങ്ങൾ കത്തിച്ചത് ക്വട്ടേഷൻ; പ്രതി പിടിയിൽ
തിരുവനന്തപുരം:പാലത്തറയിൽ വീട്ടു വളപ്പിൽ പാര്ക്ക് ചെയ്തിരുന്നരണ്ടു സ്‌കൂട്ടറുകൾ പെട്രോളൊഴിച്ചു കത്തിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്‌റ്റില്. ഡീസന്റ് മുക്ക് വെട്ടിലത്താഴം റാം നിവാസിൽ പ്രണവിനെ (25)യാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.പാലത്തറ ദേവി നഗർ സുരഭിയിൽ സുശീലന്റെ വീട്ടിലെ വാഹനങ്ങളാണ് ഏപ്രിൽ 25 ന് പുലർച്ചെ കത്തിച്ചത്.ഗൾഫിലുള്ള ഒരു സുഹൃത്തിന്റെ ക്വട്ടേഷനായിരുന്നു ഇതെന്ന് പ്രണവ് പാെലീസിനോട് നടത്തിയ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞു.
സുഹൃത്തിന് സുശീലന്റെ വീട്ടുകാരുമായുള്ള മുൻ വിരോധത്തിന്റെ പകപോക്കലായിരുന്നു വാഹനങ്ങൾ കത്തിക്കാൻ പ്രേരകമായത്. സംശയത്തിന്റെ പേരിൽ പ്രണവിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം സമ്മതിച്ചില്ല. എന്നാൽ സംഭവം നടന്നതിന്റെ പത്ര വാർത്തകളുടെ കട്ടിംഗുകളുടെ ചിത്രം ഗൾഫിലുള്ള സുഹൃത്തിനും നാട്ടിലെ മറ്റു ചിലർക്കും അയച്ചത് എന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സുജിത്ത് എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്ന് പ്രണവ് സമ്മതിച്ചു. സുജിത്ത് ഒളിവിലാണ്. ഗൾഫിലുള്ള സുഹൃത്തും കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അവധി കഴിഞ്ഞു ഈ സുഹൃത്ത് ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയത്.ഇരവിപുരം സി. ഐ ബി.പങ്കജാക്ഷൻ, എസ്. ഐ മാരായ എസ്. ശ്രീകുമാർ, സുജാതൻ പിള്ള ,സി പി ഒ മാരായ ശിവകുമാർ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്ര് ചെയ്‌തത്.