ശബരിമല ദർശനത്തിനെത്തിയ 2 യുവതികളും തിരിച്ചിറങ്ങി, പോലീസ് കബളിപ്പിച്ചെന്ന് ബിന്ദു
പമ്പ: മല കയറാനാകാതെ മനിതി സംഘം മടങ്ങിയതിന് പിന്നാലെ രണ്ട് മലയാളി യുവതികൾ കൂടി ശബരിമല ദർശനത്തിനെത്തി. പെരിന്തൽമണ്ണ സ്വദേശി ബിന്ദു, കണ്ണൂർ സ്വദേശി കനക ദുർഗ എന്നിവരാണ് മലകയറുന്നത്. അപ്പാച്ചിമേട്ടിൽ പ്രതിഷേധക്കാാർ ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്. പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി.
42ഉം 44ഉം വയസുള്ള സ്ത്രീകളാണിവർ. പുലർച്ചെ 3.30ഓടെയാണ് ഇവർ പമ്പയിലെത്തിയത്. പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല, സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പോലീസ് സംരക്ഷണം നൽകുകയായിരുന്നു. അയ്യപ്പ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതികൾ.
ഞായറാഴ്ച ചെന്നൈയിൽ നിന്നുള്ള മനിതി സംഘടനയുടെ നേതൃത്വത്തിൽ 11 അംഗ സംഘം ദർശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. പോലീസ് നിർബന്ധിച്ച് തിരികെ അയക്കുകയായിരുന്നെന്നും ഉടൻ തിരികെ എത്തുമെന്നും യുവതികൾ അറിയിച്ചിരുന്നു.