യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ, ആഹ്വാനം ശബരിമല കർമ്മ സമിതിയുടേത്
Recommended Video
ശബരിമല: ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി യുവതികള്‍. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചത്. മഫ്തിയിൽ പോലീസ് ഇവർക്ക് സുരക്ഷയൊരുക്കി. പുലർച്ചെ 3.45നാണ് യുവതികൾ മല ചവിട്ടിയത്. കനകദുര്‍ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുർഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് അന്ന് പിൻമാറേണ്ടതായി വന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയിരുന്നു. യുവതീ പ്രവേശനം നടന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായി അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്.
യുവതികൾ സന്നിധാനത്ത്?
ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
ദൃശ്യം ചാനലിന്
സന്നിധാനത്ത് നിന്നും മടങ്ങുന്ന യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
പുലർച്ചെ ദർശനം
പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തി. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.
എങ്ങനെ സന്നിധാനത്ത് എത്തി?
കനത്ത പോലീസ് സുരക്ഷയിലാണ് സന്നിധാനവും പരിസരവും എന്നിരിക്കെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തി എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. നിലയ്ക്കലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടക്കമുളള സ്ഥലങ്ങളിലും കനത്ത പോലീസ് ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് തന്നെ യുവതികള്‍ എത്തിയാല്‍ അക്കാര്യം പോലീസ് അറിയേണ്ടതാണ്.
സന്നിധാനത്ത് എത്തുക ദുഷ്കരം
മാത്രമല്ല പമ്പയിലും ഗണപതിയമ്പലത്തിലും സംഘടിച്ച ഭക്തരുടെ കണ്ണ് വെട്ടിച്ച് യുവതികള്‍ സന്നിധാനത്ത് എത്തുന്നത് ശ്രമകരമാണ്. അത് കൂടാതെ യുവതികള്‍ എത്തിയാല്‍ തടയാന്‍ പ്രതിഷേധക്കാരായ ആളുകള്‍ പലരും സന്നിധാനത്തും ശബരിമല പരിസരത്തും തുടരുന്നുണ്ട് എന്നിരിക്കേ കനക ദുര്‍ഗയും ബിന്ദുവും എങ്ങനെ ശബരിമലയില്‍ എത്തിയെന്ന സംശയവും ബാക്കി നില്‍ക്കുന്നു.
ഇരുമുടിക്കെട്ടില്ലാതെ എത്തി
പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവർ തിരിച്ച് പമ്പയിൽ എത്തി