നട തുറന്നതിന് പിന്നാലെ രണ്ട് യുവതികൾ ശബരിമലയിൽ, പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വീണ്ടും തുറന്നതോടെ മല ചവിട്ടാന്‍ വീണ്ടും സ്ത്രീകളെത്തി. രണ്ട് യുവതികളാണ് ശബരിമലയിലേക്ക് പോകാനായി എത്തിയത്. തെലങ്കാന സ്വദേശികളാണ് ഇരുവരും. കെഎസ്ഐര്‍ടിസി ബസ്സില്‍ ഒരു സംഘം തീര്ത്ഥാടകര്ക്കൊപ്പമാണ് ഈ യുവതികളെത്തിയത്. ബസ്സില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ബസ്സില്‍ പരിശോധന നടത്തുകയുണ്ടായി.
തുടര്‍ന്ന് രണ്ട് പേരെയും പോലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി. ശബരിമലയിലേക്ക് ഈ സാഹചര്യത്തില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് പോലീസ് യുവതികളെ അറിയിച്ചു. മകരവിളക്ക് മഹോത്സവം ആയതിനാല്‍ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കുണ്ടെന്നും സ്ത്രീകള്‍ പോകുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും പോലീസ് സ്ത്രീകളോട് പറഞ്ഞു.
മാത്രമല്ല കഴിഞ്ഞ ദിവസം മനിതി സംഘമെത്തിയ സാഹചര്യത്തിലടക്കമുളള പ്രതിഷേധത്തെ കുറിച്ചും പോലീസ് ഈ യുവതികളോട് വിശദീകരിച്ചു. ഇതോടെ ഇവര്‍ മല കയറാതെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പമ്പ വരെ പോകാന്‍ മാത്രമാണ് തങ്ങളെത്തിയത് എന്നും ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശമില്ലായിരുന്നു എന്നുമാണ് ഇവര്‍ പറഞ്ഞതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ തന്നെയാണ് എത്തിയത് എന്നാണ് സ്ത്രീകളില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധമുണ്ടാകും എന്ന പോലീസ് മുന്നറിയിപ്പ് കണക്കിലെടുത്ത് മടങ്ങുകയാണെന്നും ഇവര്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കും എന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും ആവര്‍ത്തിച്ചു.