ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്
നിലമ്പൂര്‍: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവായ കെആര്‍ ഹരിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ചുങ്കത്തറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹരിയെ കണ്ടെത്തിയത്.
ഹരിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. മൂന്ന് പേജിലായാണ് ഹരി ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. പരാജയക്കുറിപ്പ് എന്ന തലക്കെട്ടിലാണ് എഴുത്ത്. വിശദാംശങ്ങള്‍ ഇങ്ങനെ:
തൂങ്ങി മരിച്ച നിലയിൽ
47കാരനായ കെആര്‍ ഹരി ആലപ്പുഴ തകഴി സ്വദേശിയാണ്. ചുങ്കത്തറ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറായി ജോലി ചെയ്യുകയായിരുന്നു. താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് തിങ്കളാഴ്ച ഹരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ക്വാര്‍ട്ടേഴ്സിന് പുറത്തേക്ക് ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് ആദ്യം കെഎസ്ഇബി ഓഫീസിലും പിന്നീട് പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി.
ഹരിയുടെ ആത്മഹത്യാക്കുറിപ്പ്
വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പരാജയക്കുറിപ്പ് എന്ന തലക്കെട്ടില്‍ മൂന്ന് പേജിലായാണ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് ഹരിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്. അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ. പിന്‍വാങ്ങുകയാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ് എന്നാണ് ഹരി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
നല്ലത് മാത്രമേ പറയാനുളളൂ
ചില സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഹരിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലാണ് കെആര്‍ ഹരി ചുങ്കത്തറയിലെ സെക്ഷന്‍ ഓവര്‍സിയറായി ജോലിയില്‍ ചുമതലയേറ്റത്. ക്വാര്‍ട്ടേഴ്സില്‍ ഹരി തനിച്ചായിരുന്നു താമസം. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഹരിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുളളൂ. എന്നാല്‍ കുടുംബ കാര്യങ്ങള്‍ ആരുമായും പങ്കുവെച്ചിരുന്നില്ല എന്നാണ് വിവരം.
കുടുംബത്തില്‍ നിന്ന് അകന്ന്
ചുങ്കത്തറയിലെ പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകരുമായി ഹരി അടുപ്പം സൂക്ഷിച്ചിരുന്നു. കല, സാഹിത്യം, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവ തല്‍പ്പരനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിനിമാ രംഗവുമായും ഹരി ബന്ധം പുലര്‍ത്തിയിരുന്നു. ഹരിയുടെ സഹോദരന് ഡോ. പ്രസാദ് സിനിമാ സംവിധായകനാണ്. വര്‍ഷങ്ങളായി ഹരി കുടുംബത്തില്‍ നിന്ന് അകന്നാണ് കഴിയുന്നത്. സിപിഎം പ്രാദേശിക നേതാവായിരുന്ന ഹരി അക്കാലത്താണ് പ്രതിഭയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
വിവാഹ മോചനം
2001 ഫെബ്രുവരി നാലിന് വിവാഹിതരായ ഇവര്‍ക്ക് ഒരു മകനുണ്ട്. ഹരി വഴിയാണ് പ്രതിഭ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഈ ബന്ധം വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു. ഹരിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് പ്രതിഭ എംഎല്‍എ നല്കിയ ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. 2018 ജനുവരിയിലാണ് പ്രതിഭ വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. പിന്നാലെ പ്രതിഭ ഹരി എന്ന പേര് യു ഹരി എന്നാക്കി എംഎല്‍എ മാറ്റിയിരുന്നു
മഹാരാഷ്ട്രയിൽ അന്തംവിട്ട് കോൺഗ്രസ്, നേതാവില്ല! കൺമുന്നിൽ നിയമസഭാ തിരഞ്ഞെടുപ്പ്, ബിജെപിക്ക് ആവേശം!
രാഹുലിന് പിന്നാലെ പ്രിയങ്കയും, ഉടൻ രാജി വെച്ച് പുറത്തേക്കെന്ന് സൂചന! കടിച്ച് തൂങ്ങി മുതിർന്നവർ!