'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'... മാധ്യമപ്രവർത്തകർക്കെതിരെ പ്രതിഭ
ആലപ്പുഴ: കായംകുളം എംഎല്‍എ ആയ യു പ്രതിഭ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സിപിഎം എല്‍എഎ ആയ പ്രതിഭയ്ക്കെതിരെ ഡിവൈഎഫ്ഐ തന്നെ രംഗത്തെത്തി എന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് പ്രതിഭ തന്നെ രൂക്ഷമായ പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തിയിരുന്നു.
Recommended Video
ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ. ഒന്നും കിട്ടാഞ്ഞിട്ടാണോ ഇതെല്ലാം എന്നാണ് പ്രതിഭയുടെ ചോദ്യം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്- അത് ആണായാലും പെണ്ണായാലും എന്നും പ്രതിഭ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു പ്രതിഭയുടെ ഈ പ്രതികരണങ്ങള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ വാര്‍ത്തയായപ്പോള്‍ വൈറസ്സുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസ്സുകള്‍ സമൂഹത്തിലിറങ്ങിയിട്ടുണ്ട് എന്നാണ് പ്രതിഭ പ്രതികരിച്ചത്. കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് ലൈവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ...
കവിതയുമായി തുടക്കം
' പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ' എന്ന് തുടങ്ങുന്ന കവിത ആലപിച്ചുകൊണ്ടാണ് യു പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. എംഎല്‍എയ്ക്ക് ഇത് എന്ത് പറ്റി എന്ന മട്ടിലായിരുന്നു പലരും ഇതിനോട് പ്രതികരിച്ച് തുടങ്ങിയത്. എന്നാല്‍ ഡിവൈഎഫ്ഐയുമായുള്ള പ്രശ്നത്തെ കുറിച്ചും ചിലര്‍ ചോദിക്കാന്‍ തുടങ്ങി. അപ്പോഴാണ് താന്‍ ഫേസ്ബുക്ക് ലൈവില്‍ എത്താനുള്ള കാരണം പ്രതിഭ തന്നെ വ്യക്തമാക്കിയത്. അതിന് മുമ്പായി കൊവിഡ് കാലത്തെ പ്രതിരോധങ്ങളെ കുറിച്ചും പ്രതിഭ പറഞ്ഞു.
എല്ലാവരുടേയും വിഷമം മാറ്റാന്‍
ഈ സമയത്ത് എംഎല്‍എ എന്തുകൊണ്ടാണ് കവിതയും ഒക്കെ ആയി വന്നിരിക്കുന്നത് അല്ലേ എന്ന് എല്ലാവരും സംശയിക്കുന്നുണ്ടാവും എന്ന് പ്രതിഭ തന്നെ പറയുന്നുണ്ട്. എല്ലാവരും വിഷമിച്ചിരിക്കുമ്പോള്‍ ആ വിഷമം മാറ്റാന്‍ കഴിയാവുന്ന രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ഇതിനുള്ള വിശദീകരണം.
ഇതിനിടെ ലൈവില്‍ ചോദ്യം വന്നു- അങ്ങേയ്ക്കെതിരായി പാര്ട്ടിക്കാര് തിരഞ്ഞോ സഖാവേ എന്ന്. തന്റെ പാര്‍ട്ടിയോ പ്രസ്ഥാനമോ അത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പ്രതിഭ പറയുന്നത്.
മാധ്യമ വിമര്‍ശനം തുടങ്ങി
ലോകം മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍, കേരളം ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ മറ്റ് ചില വാര്‍ത്തകള്‍ക്ക് പിറകേ ആയിരുന്നു എന്നാണ് പ്രതിഭയുടെ ആരോപണം.
നിങ്ങള്‍ക്ക് ലജ്ജയാവില്ലേ എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പ്രതിഭ ചോദിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഈ കാലഘട്ടത്തില്‍ അതിന് പിറകേ പോകാനാണോ നമുക്ക് സമയം എന്നാണ് അടുത്ത ചോദ്യം.
വായിലിട്ട് കുത്തിയിട്ടും
ഈ കാലഘട്ടത്തില്‍ മോശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കരുത് എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അടുത്തതായി പറയുന്നത്. ഒന്നോ രണ്ടോ പേര് എന്തെങ്കിലും പറഞ്ഞാല്‍, അതിനൊക്കെ എന്തിനാണ് ഇത്രയും പ്രാധാന്യം നല്‍കുന്നത്? മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാണ്.... ഒന്നും ഇല്ലേ!
തനിക്ക് ചിരി വരുന്നുണ്ട്. തന്റെ വായിലിട്ട് കുത്തി നിങ്ങള്‍ പ്രതികരണങ്ങള്‍ ചോദിച്ചില്ലേ. തനിക്ക് പ്രതികരണമില്ല. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുള്ള ആളാണ് താന്‍. ഒന്നോ രണ്ടോ പേര് വ്യക്തിപരമായി എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, അത് ഒരു യുവജന സംഘടനയുടെ അഭിപ്രായമാകുമോ എന്നാണ് ചോദ്യം.
ശരീരം വിറ്റ് ജീവിക്കുന്നത്
ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട് തനിക്ക് ഒന്നേ പറയാനുള്ളു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്.- ആണായാലും പെണ്ണായാലും. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നും ഇല്ലേ, കൊടുക്കാനായിട്ട്. പിറ്റി, ഷെയിം ഓണ്‍ യു... ഇങ്ങനെ തുടരുന്നു പ്രതിഭ.
തനിക്കിത് പറയാതിരിക്കാന്‍ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. ഒന്നോ രണ്ടോ വ്യക്തികള്‍ എന്തോ ഒരു അഭിപ്രായം പറഞ്ഞു, അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് എത്ര മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്.
മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്ന ആളല്ല താന്‍ എന്നും പാര്‍ട്ടിയാണ് തന്നെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ചിട്ടുള്ളത് എന്നും പ്രതിഭ പറയുന്നുണ്ട്.
മാധ്യമങ്ങളെ ഉപയോഗിച്ചിട്ടില്ല
പലരും പല മാതൃകകളും ഉപദേശിക്കുന്നുണ്ട്. എന്നാലും ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും മാധ്യമങ്ങളെ ഉപയോഗിച്ചിട്ടില്ല. മറ്റാര്ക്കെങ്കിലം എതിരെ വാര്‍ത്ത നല്കാന് ആവശ്യപ്പെട്ടിട്ടും ഇല്ലെന്ന് പ്രതിഭ പറയുന്നു. ഇനി അങ്ങനെ പറയുകയും ഇല്ല. അത് തന്റെ ജോലിയല്ല.
ഒരു മാധ്യമ സുഹൃത്ത് തന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നുരണ്ട് പേര് തനിക്കെതിരെ വാര്‍ത്ത കൊടുക്കണം എന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. തന്റേയോ തന്റെ പ്രസ്ഥാനത്തിന്റേയോ കാര്യമല്ല.
അതിനുള്ള കാലമല്ല
ആരെങ്കിലും എവിടേയെങ്കിലും ഇരുന്ന് ഒരു ദീര്‍ഘ നിശ്വാസം ഇട്ടാല്‍ അത് വാര്‍ത്തയാക്കേണ്ട ഒരു കാലമല്ല ഇത് എന്നാണ് പ്രതിഭ മാധ്യമ പ്രവര്‍ത്തകരോട് പിന്നീട് പറയുന്നത്. നമ്മള് നാളെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല- വാര്‍ത്ത കേള്‍ക്കുന്നവരും വാര്‍ത്ത ചെയ്യുന്നവരും, ലൈവ് ചെയ്യുന്നവരും ഒന്നും.
ഇത് വ്യക്തി വൈരാഗ്യത്തിന്റെ സമയമല്ല. ദയവ് ചെയ്ത് മാധ്യമങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ ചെയ്യരുത് എന്നാണ് മാധ്യമങ്ങോടുള്ള അഭ്യര്‍ത്ഥന.
അല്പം നാണവും മാനവും ഉണ്ടെങ്കില്‍
മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം പ്രതിഭ അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനത്തിനെതിരെ താന്‍ പറഞ്ഞു എന്ന് പറയുന്നതില്‍ ലജ്ജയില്ലേ എന്നാണ് മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യം. അല്പം നാണവും മാനവും ഉണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകളുടെ പിറകേ നിങ്ങള്‍ പോകുമോ എന്നാണ് ചോദ്യം.
ആ പേര് താന്‍ പറഞ്ഞിട്ടില്ല
തന്റെ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിലെ ഒന്നോ രണ്ടോ പത്തോ പേര് എന്തെങ്കിലും പറഞ്ഞാല്‍ അത് ആ യുവജന പ്രസ്ഥാനത്തിന്റെ അഭിപ്രായമാവില്ല. നിങ്ങള്‍ വായിലിട്ട് കുത്തിയിട്ടും താന്‍ ആ പ്രസ്ഥാനത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് പ്രതിഭ പറയുന്നത്. ഒരു യുവജന പ്രസ്ഥാനത്തിനെതിരെ താന്‍ പ്രതികരിച്ചു എന്ന് പറഞ്ഞത് മാധ്യമങ്ങളാണ് അല്ലാതെ താന്‍ അല്ലെന്നും പ്രതിഭ പറയുന്നു.
തെരുവിലെ സ്ത്രീകള്‍
ഇങ്ങനെയൊക്കെ ചെയ്യുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണ്. തെരുവില്‍, മറ്റ് വഴികളൊന്നും ഇല്ലാതെ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്. അവരുടെ കാല് കഴുകിയ വെള്ളം കുടിയ്ക്കുന്നതാണ് ഇത്തരം പണിക്ക് പോകുന്നതിനേക്കാള്‍ നല്ലത് എന്നും പ്രതിഭ പറയുന്നു.
ഈ കാലം കഴിയും വരെയെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ടുവരരുത്. പോസിറ്റീവ് വാര്‍ത്തകളുമായി വരൂ എന്നും പ്രതിഭ പറയുന്നുണ്ട്.