സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അവര്‍ മുദ്രാവാക്യം വിളിച്ചു
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടി വിവാദമായിരിക്കെ, നിയമസഭയില്‍ വിശദീകരണം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. അലന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നും താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് പുസ്തകം കിട്ടിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അറസ്റ്റിലാകുമ്പോള്‍ താഹ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ വേളയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ലഘുലേഖ കൈവശമുണ്ടെങ്കില്‍ ഒരാള്‍ മാവോയിസ്റ്റാകില്ലെന്ന് പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
രണ്ടുപേരെ പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയതത്. എന്നാല്‍ യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി എതിര്‍ത്തു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തും. 1967ല്‍ ആരാണ് യുഎപിഎ നിര്‍മിച്ചതെന്ന് പറയുന്നില്ല. വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷം മാത്രമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ആറ് യുഎപിഎ കേസുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം അതീവ ദുർബലം; 2183 വിള്ളലുകൾ, 3 മില്ലീമീറ്ററിൽ കൂടുതൽ വലുപ്പം...
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പന്തീരങ്കാവിലെ യുഎപിഎ അറസ്റ്റും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. മാവോയിസ്റ്റ് ലഘുലേഖ കൈവശമുള്ളതുകൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുമോ. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നുവെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
അതേസമയം, അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കരുത്. കീഴടങ്ങാന്‍ വന്നവരെ അല്ല വെടിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.