യുഎപിഎ കേസ്: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ഉസ്മാനായി തിരച്ചിൽ ശക്തം
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പ്രതികളിൽ ഒരാളുടെ കൈയ്യക്ഷരം പരിശോധന നടത്തണമെന്നും നിലവിൽ ഇയാൾ ചികിത്സയിലാണെന്നും പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
കെഎസ് യു പ്രവർത്തകർക്ക് നേരെയുള്ള അക്രമം: ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം
കോഴിക്കോട് ജില്ലാ കോടതി അലന്റെയും താഹയുടേയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് പരിശോധനയിൽ ഇരുവരുടെയും വീടുകളിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ള രേഖകളല്ലെന്ന് പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. ഉസ്മാനെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇയാൾ കേരളം വിട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. കേരളത്തിന് പുറത്തുള്ള മാവോയിസ്റ്റ് നേതാക്കളുമായി ഉസ്മാന് ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന സൂചന. ആവശ്യമെങ്കിൽ കർണാടക- തമിഴ്നാട് പോലീസിന്റെ സഹായവും തേടിയേക്കും.
ഉസ്മാനിൽ നിന്നാണ് അലനും താഹയ്ക്കും ലഘുലേഖകളും മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഭിക്കുന്നതെന്നാണ് പോലീസ് നിഗമനം. തോക്കുമായി ഉസ്മാൻ വയനാട്ടിലും നിലമ്പൂർ കാടുകളിലും പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.