യുഎപിഎ കേസ്: അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു, മലപ്പുറം സ്വദേശി
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. മലപ്പുറം സ്വദേശിയായ ഉസ്മാന് എന്നയാളാണ് അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഉസ്മാന് നിരവധി കേസുകളില്‍ പ്രതിയാണെന്നും മാവോയിസ്റ്റ് ബന്ധമുളളയാളാണെന്നും പോലീസ് വ്യക്തമാക്കി.
നരേന്ദ്ര മോദിയെ കോപ്പിയടിച്ച് അരവിന്ദ് കെജ്രിവാൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മോദിയിൽ നിന്ന് കടം കൊണ്ടവ
അലനേയും താഹയേയും അറസ്റ്റ് ചെയ്യുന്ന നേരത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഉസ്മാന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ മൂന്നാമന് ആരെന്നറിയാനുളള അന്വേഷണത്തിലായിരുന്നു പോലീസ് ഇതുവരെ.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നാമന് ഉസ്മാന് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത് എന്നാണ് വിവരം. ഉസ്മാന്റെ ബാഗ് നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ബാഗ് പോലീസിന്റെ കയ്യിലായത്. ഉസ്മാന്റെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന പോസ്റ്ററുകളും മറ്റും ബാഗില്‍ നിന്ന് ലഭിച്ചുവെന്നും പോലീസ് പറയുന്നു.
അറസ്റ്റിലായ അലന്റെയും താഹയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരേയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് വ്യാജ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് എന്ന പേരില്‍ കുടുക്കി എന്നാണ് അലനും താഹയും ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതേസമയം അലനും താഹയും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചിട്ടുണ്ട് എന്നാണ് പോലീസ് അവകാശപ്പെടുന്നത്. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ എന്‍ഐഎ ഉദ്യോഗസ്ഥരും അലനേയും താഹയേയും ചോദ്യം ചെയ്യുകയുണ്ടായി.