ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ.. അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രിയെ കൊട്ടി വിടി ബൽറാം!
തിരുവനന്തപുരം: പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റ് ബന്ധമുളളവരാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുളള തെളിവൊന്നും ഇല്ലെന്ന് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാട്ടുന്നു. അതിനിടെ കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്.
ഈ വിഷയം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തോട് ഇന്നലെ മുഖ്യമന്ത്രി ചോദിച്ചത് താന്‍ ഇക്കാര്യവുമായി അമിത് ഷായുടെ കാല് പിടിക്കണോ എന്നാണ്. എന്നാല്‍ ഇന്ന് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ട എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരിക്കുകയാണ്. പിന്നാലെ മുഖ്യമന്ത്രിയെ കൊട്ടി വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്.
വൈകിയെങ്കിലും ശരിയായ നിലപാട്
എൻഐഎ ഏറ്റെടുത്ത അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്കെതിരായ കേസ് കേന്ദ്രത്തിൽ നിന്ന് തിരിച്ചുനൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഇന്നലെ ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച മുഖ്യമന്ത്രി വൈകിയെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ട്.
ഇരട്ടചങ്കൻ ഇമേജിന്റെ തടവറ
"അമിത് ഷായ്ക്ക് മുൻപിൽ താൻ കൈ നീട്ടണോ" എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകർഷതയിൽ നിന്നും ദുരഭിമാനത്തിൽ നിന്നുമുയർന്നതാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിർവഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അർഹിക്കുന്നു. അന്തമില്ലാത്ത ആരാധകർ ചാർത്തിത്തരുന്ന ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് തുടർന്നും കഴിയട്ടെ എന്നാശംസിക്കുന്നു.
ഉത്തരം കിട്ടിയിട്ടില്ല
വിദ്യാർത്ഥികൾക്കെതിരെ സംസ്ഥാന പോലീസ് യുഎപിഎ ചുമത്തിയതിനാലും പ്രതികൾ മാവോയിസ്റ്റുകൾ തന്നെയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പരസ്യമായി മുദ്രകുത്തിയതിനാലുമാണ് എൻഐഎയ്ക്ക് കടന്നുവരാനുള്ള ഇടമൊരുങ്ങിയത്. എന്നാൽ ഇത്ര ഗുരുതരമായ കേസുകൾ ചാർജ് ചെയ്യാൻ മാത്രമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.
ആ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരണം
ഏതാനും ലഘുലേഖകൾ കണ്ടെടുത്തു എന്നല്ലാതെ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന എന്തെങ്കിലും തെളിവ് പൊലീസിന് ഇതുവരെ ലഭിച്ചതായും സൂചനയില്ല. അത്യാവശ്യം വായനയും സാമൂഹിക ബോധവുമുള്ള ചെറുപ്പക്കാരെ സംബന്ധിച്ച് അത്തരം പുസ്തകങ്ങളും ലഘുലേഖകളും കയ്യിലുണ്ടാവുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അത്ര കുറ്റകരമായി കാണേണ്ടതല്ല. ചോരത്തിളപ്പ് മൂലം ഏതെങ്കിലും വിധ്വംസകാശയങ്ങളോട് അടുപ്പം തോന്നിയിട്ടുണ്ടെങ്കിൽ തന്നെ അവരുടെ പ്രായത്തെ മാനിച്ച് അവർക്ക് കൗൺസലിംഗും ബോധവൽക്കരണവും ഒക്കെ നൽകി ഉത്തമ പൗരത്വത്തിന്റെ പാതയിലേക്ക് ആ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരാനാണ് നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയേണ്ടത്
ശാസ്ത്രീയ പൊലീസിംഗ്
അല്ലാതെ ഒറ്റയടിക്ക് അവരെ പിടിച്ച് ജയിലിലടച്ച് നമ്മുടെ വ്യവസ്ഥിതിയിൽ നിന്ന് അവരെ കൂടുതൽ അന്യവൽക്കരിക്കാനല്ല. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും പുറകിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ കൂടി മനസ്സിലാക്കി മനഃശാസ്ത്രപരമായി ഇടപെടുന്ന ഒരു ശാസ്ത്രീയ പൊലീസിംഗാണ് ഈ ആധുനിക കാലത്ത് നമ്പർ വൺ കേരളത്തിൽ ഉണ്ടാവേണ്ടത്'' എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്.