യുഎപിഎ കേസ്; അലനേയും താഹയേയും വിയ്യൂരിലേക്ക് മാറ്റില്ല, സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തൽ
കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത രണ്ട് വിദ്യാർത്ഥികളെ കോഴിക്കോട് ജയിലിൽ നിന്നും മാറ്റില്ല. അറസ്റ്റിലായ അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും ഇവരെ കോഴിക്കോട് ജയിലിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കത്ത് നൽകിയിരുന്നു. എന്നാൽ നിലവിൽ ഇവർക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് വിലയിരുത്തി.
രാഹുൽ ഗാന്ധിയുടെ യാത്രകൾക്കായി മാത്രം 40 കോടി; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾ ഇങ്ങനെ
അതേസമയം താഹയ്ക്കും അലനും ഒപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടിയുളള തിരച്ചിൽ അന്വേഷണ സംഘം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാളെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരുവരുടേയും കുടുംബം. നേരത്തെ ഇരുവരുടേയും ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. യുഎപിഎ കേസായതിനാൽ ജാമ്യം നൽകാനാവില്ലെന്നും പ്രതികൾ പുറത്ത് പോകുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചേക്കും. എന്നാൽ യുഎപിഎ കേസിൽ 180 ദിവസമാണ് ഈ കാലാവധി.
അതേസമയം അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ലഘുലേഖകൾ പിടിച്ചെടുത്തതുകൊണ്ട് മാത്രം യുഎപിഎ ചുമത്താനാകില്ലെന്നും സർക്കാർ നടപടി തിരുത്തണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു.