ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വിധി.. രണ്ട് പോലീസുകാർക്ക് വധശിക്ഷ
Recommended Video
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം വീതം പിഴയും ഇരുവര്‍ക്കും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. ഡിവൈഎസ്പി ടി അജിത് കുമാര്‍, ഇകെ സാബു എന്നിവര്‍ക്ക് 6 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. മറ്റൊരു പ്രതിയായ ഹരിദാസിന് മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ. ഇവര്‍ മൂവരും അയ്യായിരം രൂപ പിഴയും അടയ്ക്കണം.
മറ്റൊരു പ്രതിയായ ഹരിദാസിന് മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ. ഇവര്‍ മൂവരും അയ്യായിരം രൂപ പിഴയും അടയ്ക്കണം. സര്‍വ്വീസിലുള്ള പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ്. കേസിലെ മൂന്നാം പ്രതിയായ സോമന്‍ വിചാരണ ഘട്ടത്തില്‍ മരിച്ചിരുന്നു. 2005ല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ വെച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉദയകുമാറിനെ പോലീസുകാര്‍ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്.
ഉദയകുമാറിനെതിരെ മോഷണക്കുറ്റം
മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനേയും സുഹൃത്ത് സുരേഷിനേയും 2005 സെപ്റ്റംബര്‍ 27ന് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഉദയകുമാര്‍ വിധേയനായി. ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പോലീസുകാര്‍ ചേര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് പോലീസുകാരാണ് കേസില്‍ പ്രതിസ്ഥാനത്ത് വന്നത്.
സാക്ഷികൾ കാലുവാരി
ഇവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി വന്‍ കളികള്‍ അതിനിടെ നടന്നു. വ്യാജ രേഖകള്‍ ചമച്ച് പോലീസുകാര്‍ ഉദയകുമാറിനെതിരെ മോഷണക്കേസുണ്ടാക്കി. കൊലക്കുറ്റം കൂടാതെ വ്യാജരേഖ ചമച്ചതിനും ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ രണ്ട് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് കുറ്റപത്രങ്ങളും ഒരുമിച്ചാണ് കോടതി വിചാരണയില്‍ പരിഗണിച്ചത്. വിചാരണഘട്ടത്തില്‍ സാക്ഷികളെല്ലാം കൂട്ടത്തോടെ കാലുമാറിയിരുന്നു.
അന്വേഷണം സിബിഐക്ക്
ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ 5 സാക്ഷികളാണ് കൂറുമാറിയത്. കേസ് അട്ടിമറിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതാണ് ഉരുട്ടിക്കൊലക്കേസില്‍ വഴിത്തിരിവായത്. ഉദയകുമാറിന്റെ അമ്മയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറി. സിബിഐ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നത്.
നിർണായകമായി മൊഴി
ഉദയകുമാറിന്റെ ദേഹത്ത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയത് അടക്കം 22 ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. മാത്രമല്ല മരണം സംഭവിച്ചത് തുടയിലെ രക്തധമനികള്‍ പൊട്ടിയത് കൊണ്ടാണെന്ന മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ശ്രീകുമാരിയുടെ മൊഴിയും നിര്‍ണായകമായി. പ്രതികള്‍ കൊലപാതകം നടത്തിയതിന് നേരിട്ട് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചത് കോടതി കണക്കിലെടുത്തില്ല.
അമ്മയുടെ പോരാട്ടം
ഉരുട്ടല്‍ പോലുള്ള മൃഗീയ മുറകള്‍ നിര്‍ത്തേണ്ട സമയമായെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി കേള്‍ക്കാന്‍ ഉദയകുമാറിന്റെ അമ്മയും കോടതി മുറിയില്‍ ഉണ്ടായിരുന്നു. ദൈവം പ്രാർത്ഥന കേട്ടുവെന്നാണ് വിധിയോട് പ്രഭാവതിയമ്മ പ്രതികരിച്ചത്. വിധി കേട്ട് പ്രതികളുടെ സുഹൃത്തുക്കളായ പോലീസുകാര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.