രാഹുലിന്‍റെ ഭൂരിപക്ഷം 2 ലക്ഷം കടക്കണം; കൂടുതല്‍ ഭൂരിപക്ഷം നേടുന്ന നിയോജക മണ്ഡലങ്ങള്‍ക്ക് സമ്മാനം
കല്‍പറ്റ: സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ വലിയ ആവേശത്തിലാണ് വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കേരളം ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ പാര്‍ലമെന്‍റില്‍ എത്തിക്കാനുള്ളു അക്ഷീണ പരിശ്രമത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും.
പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു
രാഹുല്‍ ഗാന്ധിയുടെ വിജയമുറപ്പിക്കാന്‍ എഐസിസി, കെപിസിസി നിരീക്ഷകര്‍ വയനാട്ടില്‍ എത്തികഴിഞ്ഞു. രാഹുലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഇതിനിടെയാണ് രാഹുലിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മാനവും പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം
മലപ്പുറം ജില്ലകളിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിനാണ് യുഡിഎഫ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ലീഗ് ശക്തമായ മണ്ഡലം
ലീഗിന് ശക്തമായ സ്വാധീനമുളള ഈ മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികൾക്കു സമ്മാനം നൽകാനാണ് തീരുമാനമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് വ്യക്തമാക്കുന്നു.
ഭൂരിപക്ഷം 2 ലക്ഷത്തിനപ്പുറം
രാഹുല്‍ ഗാന്ധിയിലൂടെ വിജയമുറപ്പിക്കുന്ന മണ്ഡലത്തില്‍ മണ്ഡലത്തിൽ ദേശീയ അധ്യക്ഷന്‍റെ ഭൂരിപക്ഷം 2 ലക്ഷത്തിനപ്പുറം കടത്തനാണ് യുഡിഎഫ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഡിസിസിയുടെ ഭാഗത്ത് നിന്നും
രാഹുൽ ഗാന്ധിക്ക് കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന കമ്മറ്റിക്കു സമ്മാനം നൽകുമെന്ന് നേരത്തെ ലീഗ് നേതാവ് പികെ ബഷീർ എംഎൽഎയും ആര്യാടൻ മുഹമ്മദും പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ ഡിസിസിയുടെ ഭാഗത്ത് നിന്നും സമ്മാന പ്രഖ്യാപനമുണ്ടാവുന്നത്.
യുഡിഎഫ് നേതൃത്വം
ദേശീയ അധ്യക്ഷനെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് വയനാട്ടിലെ യുഡിഎഫ് നേതൃത്വം. രാഹുലിന്‍റെ അഭാവം അറിയിക്കാത്ത തരത്തിലുള്ള പ്രചരണത്തിനാണ് മണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്നത്.
എഐസിസി നേതൃത്വം
വീട് കയറിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയിൽ എഐസിസി, കെപിസിസി ഭാരവാഹികളെ നിയമിച്ചിട്ടുണ്ട്. എഐസിസി നേതൃത്വം കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഓരോ മണ്ഡലത്തിലും
എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവര്‍ പ്രചരണത്തിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. ഓരോ മണ്ഡലത്തിലും പ്രത്യേക അംഗങ്ങള്‍ക്ക് ചുമതല കൊടുത്താണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ഒരു റോഡ് ഷോ കൂടി
അതേസമയം, വയനാട് മണ്ഡലത്തില്‍ ഒരു റോഡ് ഷോയ്ക്ക് കൂടി രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നുണ്ട്. പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധിയോടൊപ്പം കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോ പ്രവര്‍ത്തകരില്‍ വലിയ ആവേശമായിരുന്നു നിറച്ചത്.
ഈ ആവേശം
ഈ ആവേശം പ്രചരണത്തിന്‍റെ അവസാന ഘട്ടം വരെ നിലനിര്‍ത്താനാണ് മുന്നണിയുടെ നീക്കം. ഇതിനായി വീണ്ടും വയനാട് മണ്ഡലത്തില്‍പ്പെടുന്ന മലപ്പുറം ജില്ലിയിലെ ഏതെങ്കിലും ഭാഗത്ത് രാഹുലിന്‍റെ ഒരു റോഡ് ഷോ കൂടി സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
ഈ മാസം 16 നോ 17 നോ
ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ് മുന്നണിയുടെ ആലോചന. ഈ തിയ്യതികളില്‍ രാഹുല്‍ തമിഴ്നാട്ടില്‍ എത്തുന്നുണ്ട്. റോഡ് ഷോയുടെ തിയ്യത് അടുത്ത ദിവസം തന്നെ എഐസിസിയുമായി ബന്ധപ്പെട്ട് ഉറപ്പിക്കും.
പ്രിയങ്ക ഗാന്ധിക്കൊപ്പം
പ്രിയങ്ക ഗാന്ധിക്കൊപ്പം ഇത്തവണ സോണിയഗാന്ധി കൂടി റാലിയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ലീഗിനെതിരായി ബിജെപി നടത്തുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി കൂടിയാവും മലപ്പുറത്തെ റോഡ് ഷോ.
ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം