വയനാടിൽ യുഡിഎഫ്-ബിജെപി പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു; താൽക്കാലിക ആനപന്തിക്ക് ഉത്തരവ്...
സുല്‍ത്താന്‍ബത്തേരി: വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തീരുമാനം വന്നതിന്റെ അഭിപ്രായത്തില്‍ യു ഡി എഫും ബി ജെ പിയും ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.
ജില്ലയിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ പള്ളിവയല്‍, വെള്ളക്കെട്ട്, പച്ചാടി , കതങ്ങത്ത്, പണയമ്പം , കരിപ്പൂര്‍, സ്‌കൂള്‍ക്കുന്ന്, ഓടപ്പള്ളം, വള്ളുവാടി, താവക്കൊല്ലി ചെതലത്ത്, മരിയനാട്, മൂടക്കൊല്ലി, പൊന്‍കുഴി എന്നിവടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഒരു കാട്ടാന വന്‍ കൃഷി നാശവും, ജീവന് ഭീഷണിയും സൃഷ്ടിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വനംവകുപ്പ് ആനയെ പിടികൂടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
വടക്കനാട് പ്രദേശവാസികള്‍ ആദ്യം നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ ആനയെ പിടികൂടുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. അതേസമയം, കാട്ടാനയെ വനാന്തര്‍ഭാഗത്തേക്കും സംസ്ഥാന അതിര്‍ത്തിയിലേക്കും തുരത്തുന്നതിന് വനം വകുപ്പ് കഴിഞ്ഞ മൂന്ന് മാസമായി ശ്രമിച്ചു വരികയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ആന തന്നെ പലിയിടങ്ങളിലെത്തി വ്യാപകമായ കൃഷിനാശം നടത്തിവരുന്നത് പതിവായിരിക്കുകയാണ്.
ആനയെ നിരീക്ഷിക്കുന്നതിന് വനം വകുപ്പ് മയക്കു വെടിവെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. വനം വകുപ്പ് വിവിധ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും, കുങ്കി ആനകളുടെ സ്‌ക്വാഡിനെ നിയോഗിച്ചും, 50 വാച്ചര്‍മാരെ ഉള്‍പ്പെടുത്തി ഒരു പട്രോളിംഗ് ടീമിനെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കുകയും ചെയ്ത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് കാട്ടാനയെ തുരത്തുന്നതിന് നടപടി സ്വീകരിച്ചുവെന്നും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്തതിന്റെ തെളിവാണ് ആദിവാസി ബാലന്റെ മരണത്തിലെത്തി നില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ ആന ജനവാസകേന്ദ്രങ്ങളിലിറങ്ങി ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഈ ആനയെ പിടികൂടുന്നതിനെ കുറിച്ച് പടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഒരു അഞ്ചംഗ കമ്മറ്റിയെ രൂപീകരിച്ച് ഉത്തരവായതായി പറയുന്നു.
ഇന്നലെ ആനയുടെ ആക്രമണത്തില്‍ പൊന്‍കുഴി ആദിവാസി കോളനിക്കരികെ ഉദ്ദേശം 200 മീറ്റര്‍ വനഭാഗത്ത് ഒരു ആദിവാസി ബാലന്‍ മരിക്കുകയും തുടര്‍ന്ന് ടി കമ്മറ്റി വീണ്ടും അടിയന്തിരമായി യോഗം ചേരുകയും, ആനയെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ താല്‍ക്കാലിക പന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിനും വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ആനയെ പിടിക്കുന്നതുവരെ കോളനി നിവാസികളും പൊതുജനങ്ങളും ജാഗരൂകരായിരിക്കണമെന്നും, ഈ കാര്യത്തില്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍-ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (12)നെയാണ് ഇന്നലെ കാട്ടാനകൊന്നത്.
പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലേക്ക് മുതമലയില്‍ നിന്നും വിരുന്നെത്തിയ വിദ്യാര്‍ത്ഥിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. കോളനിയിലെ മറ്റു മൂന്നുകുട്ടികളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചീറിയടുക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപെട്ടെങ്കിലും മഹേഷിനെ ആന പിടികൂടുകയായിരുന്നു. തുടര്‍ന്ന് വയറിലും ഇടതുനെഞ്ചിനും ആനയുടെ കുത്തേല്‍ക്കുകയും ചെയ്തു. സംഭവസ്ഥ ലത്തുവെച്ചുതന്നെ മഹേഷ് മരിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലിസ് സ്ഥലത്തെത്തി മൃതദേഹം ആദ്യം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി സിഐ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തമിഴ്‌നാട് നാഗംപള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മഹേഷ്.