പിസി ജോർജില്ലാതെ പാലായും പൂഞ്ഞാറും കാഞ്ഞിരപ്പളളിയും യുഡിഎഫ് ജയിക്കില്ല, മുന്നറിയിപ്പുമായി ഷോൺ ജോർജ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ എത്താനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ എങ്ങും എത്താതെ നില്‍ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കാനുളള താല്പര്യം പലവട്ടം പരസ്യമായി പിസി ജോര്‍ജ് വ്യക്തമാക്കിയിട്ടുളളതാണ്. അനൗദ്യോഗിക ചര്‍ച്ചകളും നടക്കുന്നു. എങ്കിലും അന്തിമ തീരുമാനം വൈകുകയാണ്.
യുഡിഎഫില്‍ ചേരാനുളള താല്പര്യം വ്യക്തമാക്കി പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളില്ലാതെ ജയിക്കുക യുഡിഎഫിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഷോണ്‍ ജോര്‍ജ് മുന്നറിയിപ്പ് നല്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.
ജോസ് പോയ വിടവ് നികത്താൻ
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തേറ്റ തിരിച്ചടിയോടെയാണ് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത് യുഡിഎഫ് ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചത്. ജോസ് കെ മാണി പോയ വിടവ് കോട്ടയത്ത് നികത്താന്‍ പിജെ ജോസഫിന് സാധിക്കുന്നില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജിനെ മുന്നണിയില്‍ ചേര്‍ക്കുന്നത് യുഡിഎഫ് ആലോചിക്കുന്നത്.
എതിർത്ത് ജോസഫും ലീഗും
എന്നാല്‍ പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തെ പിജെ ജോസഫും മുസ്ലീം ലീഗും അടക്കം എതിര്‍ക്കുകയാണ്. പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയെ ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്നാണ് പിജെ ജോസഫിന്റെ നിലപാട്. യുഡിഎഫ് പിന്തുണയോടെ പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കട്ടേ എന്നാണ് പിജെ ജോസഫിന്റെ നിലപാട്.
വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രം
മുസ്ലീം വിഭാഗത്തെ അപമാനിച്ച പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് മുസ്ലീം ലീഗും ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും പിസി ജോര്‍ജ്ജിനെ ശക്തമായി എതിര്‍ക്കുന്നു. ഭാവിയില്‍ തലവേദന ആയേക്കാം എന്നതിനാല്‍ പിസി ജോര്‍ജിന്റെ കാര്യത്തില്‍ വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ യുഡിഎഫ് തീരുമാനം എടുക്കുകയുളളൂ.
5 സീറ്റുകൾ ആവശ്യം
പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍ കൂടാതെ പാലാ, കാഞ്ഞിരപ്പളളി, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ ആണ് പിസി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെടുന്നത്. പാലായില്‍ മത്സരിക്കാന്‍ പിസി ജോര്‍ജിന് താല്പര്യമുണ്ട്. പൂഞ്ഞാറില്‍ മകന് ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജ് ആലോചിക്കുന്നത്.
ഷോണിന്റെ വിജയം
തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് സീറ്റിലും എട്ട് ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ജനപക്ഷം പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നു. എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പന് എത്തിയില്ലെങ്കില്‍ പിസി ജോര്‍ജിനെ പാലായില്‍ ഇറക്കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്.
ജനപക്ഷമില്ലെങ്കിൽ യുഡിഎഫ് തോൽക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആര് ജയിക്കും എന്ന് താന്‍ പറയുന്നില്ല. എന്നാല്‍ തങ്ങള്‍ കൂടെ ഇല്ലാതെ പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പളളിയിലും യുഡിഎഫ് ജയിക്കില്ലെന്നാണ് ഷോണ്‍ ജോര്‍ജ് അവകാശപ്പെടുന്നത്. ജനപക്ഷം പാര്‍ട്ടി തനിച്ച് മത്സരിച്ചാലും പൂഞ്ഞാര്‍ സീറ്റില്‍ ജയിക്കും എന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.
എല്‍ഡിഎഫുമായി സഹകരിക്കില്ല
ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് യുഡിഎഫിന് പുറത്ത് ജോസ് കെ മാണി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയിലെ ജില്ലാ പഞ്ചായത്ത് ഭരിക്കുകയാണ്. എന്നിട്ടും യുഡിഎഫിന് അതിന്റെ ദോഷം മനസ്സിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും എല്‍ഡിഎഫുമായി സഹകരിക്കില്ലെന്ന് ജോണ്‍ ജോര്‍ജ് അടിവരയിട്ട് വ്യക്തമാക്കി.
അഴിമതിയുടേയും ഫാസിസത്തിന്റെയും മുഖം
പിണറായി വിജയന് അഴിമതിയുടേയും ഫാസിസത്തിന്റെയും മുഖമാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. പിണറായിയുമായി ഒരു തരത്തിലും സഹകരണത്തിനും ജനപക്ഷത്തിന് താല്പര്യം ഇല്ല. പിണറായിയെ അംഗീകരിച്ച് കൊണ്ടുളള ഒരു രാഷ്ട്രീയം തങ്ങള്‍ക്കില്ല. കേരളം ഇന്നത്തേത് പോലായത് ഇടതും വലതും മാറി മാറി ഭരിച്ചത് കൊണ്ടാണ്. രണ്ട് തവണ ഒരു പാര്‍ട്ടി ഭരിച്ചാല്‍ കേരളം തകരുമെന്നും ഇവിടെ വര്‍ഗീയത വളരുമെന്നും ഷോണ്‍ പറയുന്നു.
Recommended Video