കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്; മുന്നണി വിട്ടു പോവുന്നവര്‍ പോവട്ടെ, തീരുമാനം ഉടന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പുതിയ തര്‍ക്കത്തിന് പരിഹാരം കാണാനാവാതെ യുഡിഎഫ്. പാര്‍ട്ടിയെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ സമവായത്തിലെത്തിക്കാന്‍ യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ നീക്കവും ലക്ഷ്യം കണ്ടില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയത്.

ധാരണ പാലിക്കണം
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കണമെന്ന നിര്‍ദ്ദേമാണ് ജോസ് കെ മാണി വിഭാഗത്തിന് മുന്നില്‍ യുഡിഎഫ് നേതൃത്വം വെച്ചത്. പാര്‍ട്ടി അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വീതിച്ച് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

14 മാസം
ജില്ലാ പഞ്ചായത്തിലെ അവസാനത്തെ 14 മാസം എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ശേഷിക്കുന്ന കാലം ജോസഫ് വിഭാഗങ്ങള്‍ക്കുമായിട്ടായിരുന്നു വീതിച്ചത്. ഈ ധാരണ പ്രകാരമുള്ള ജോസ് വിഭാഗത്തിന്‍റെ കാലാവധി അവസാനിച്ചതോടെ അവര്‍ മാറിക്കൊടുക്കുണമെന്ന ആവശ്യം ജോസഫ് ശക്തമാക്കുകയായിരുന്നു.

അംഗീകരിക്കാത്ത നിർദേശം
എന്നാല്‍ ഇക്കാര്യത്തില്‍ രേഖാമുലമുള്ള കരാറുകളൊന്നും നിലവിലില്ലെന്നും യുഡിഎഫിന്റേതു തങ്ങൾ അംഗീകരിക്കാത്ത നിർദേശം മാത്രമാണെന്നുമുള്ള നിലപാടാണ് ജോസ് കെ മാണിക്ക്. എന്നാല്‍ കരാർ നടപ്പാക്കുന്നത് യുഡിഎഫിന്റെ ബാധ്യതയാണെന്നും എത്രയും വേഗം വേണമെന്നു ജോസഫും ആവശ്യപ്പെടുമ്പോള്‍ കുഴങ്ങുന്നത് യുഡിഎഫാണ്.

പിണങ്ങാന്‍ രണ്ടുപേരും
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിട്ടു പോവുമെന്ന ഭീഷണിയുടെ സൂചന ഇരുവിഭാഗവും നല്‍കുന്നുണ്ട്. പ്രസിഡന്‍റ് സ്ഥാനം വിട്ടു നല്‍കണമെന്നതില്‍ യുഡിഎഫ് ഉറച്ച് നിന്നാല്‍ ജോസ് കെ മാണി പിണങ്ങും, മാറ്റിയില്ലെങ്കില്‍ ജോസഫ് പിണങ്ങും എന്നതാണ് അവസ്ഥ. ഇതോടെ ഒരു വട്ടം കൂടി ചര്‍ച്ച നടത്താന്‍ യുഡിഎഫ് തയ്യാറായിട്ടുണ്ട്.

പോവുന്നവര്‍ പോവട്ടെ
വിട്ടു വീഴ്ച ചെയ്യാന്‍ ഇരു വിഭാഗവും തയ്യാറായില്ലെങ്കില്‍ മുന്നണി വിട്ടു പോവുന്നവര്‍ പോവട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായേക്കും. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നോ നാളെയോ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചേരുന്നുണ്ട്.

ഒരിക്കല്‍ കൂടി
ഒരിക്കല്‍ കൂടി ജോസ് വിഭാഗത്തിനെ കണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്നതിനാല്‍ രണ്ട് കൂട്ടരും ഇത്തരത്തില്‍ മുന്നോട്ട് പോവുന്നത് അംഗീകരിക്കാന‍് കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

ഇനി സ്വീകരിക്കുക
ഒന്നുകില്‍ സമവായത്തിലൂടെ രണ്ട് കൂട്ടരും ഒരുമിച്ച് മുന്നോട്ടു പോവുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മുന്നണിക്ക് പുറത്ത് പോവുന്നെങ്കില്‍ പോവുക എന്ന നിലപാടായിരിക്കും യുഡിഎഫ് ഇനി സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് പിജെ ജോസഫ് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിലും കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.

ജോസഫിന്‍റെ പരാമര്‍ശം
സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമ്മാണെന്ന ജോസഫിന്‍റെ പരാമര്‍ശം വേണമെങ്കിലും താനും മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കുമെന്നതിന്‍റെ ശക്തമായ സൂചനായിട്ടാമ് കോണ്‍ഗ്രസ് കാണുന്നത്. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ജോസഫിന്‍റെ ഈ അഭിനന്ദനം.

നിലവിലെ പിജെ ജോസഫ്
ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ് എന്നതാണ് ശ്രദ്ധേയം. കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നുണ്ട്.

സിപിഎം കണക്ക് കൂട്ടല്‍
കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ അത് ഗുണം ചെയ്യുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ട് കേരള കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഒപ്പം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം.












Click it and Unblock the Notifications