പിസി ജോര്‍ജ് യുഡിഎഫിന് ദോഷം ചെയ്യും: മുന്നണിയിലെടുക്കരുതെന്ന് പ്രമേയം പാസാക്കി പൂഞ്ഞാര്‍ ഘടകം
കോട്ടയം: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ യുഡിഎഫില്‍ തിരകെയെത്താനുള്ള നീക്കം പിസി ജോര്‍ജ് സജീവമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനും ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ട്. ഇതിനായി ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിന്‍റെ നേതൃത്വത്തില്‍ പൂഞ്ഞാറില്‍ കഴിഞ്ഞ മാസം ഗ്രൂപ്പ് യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ പിസിയെ മുന്നണിയില്‍ തിരികെ എടുക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക ഘടകത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്.

കേരള കോണ്‍ഗ്രസ് അംഗം
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നുള്ള അംഗമായി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്നു പിസി ജോര്‍ജ്ജ്. പിന്നീട് കേരള കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്തുപോയ പിസി ജോര്‍ജ്ജ് സര്‍ക്കാറിന്‍റെ അവസാന കാലത്ത് ഉമ്മന്‍ചാണ്ടിയുടെ കടുത്ത വിമര്‍ശകനായിരുന്നു.

ഇടതുമുന്നണി പ്രതീക്ഷ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാനായിരുന്നു പിസിയുടെ മോഹം. എന്നാല്‍ അവസാന നിമിഷം സ്വതന്ത്രനെ രംഗത്തിറക്കി ഇടതുുപക്ഷം പിസിയുടെ മോഹങ്ങള്‍ക്ക് തടയിട്ടു. എന്നാല്‍ മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചു കൊണ്ട് പുഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് പിസി ജോര്‍ 27000 ത്തോളം വോട്ടിന്‍റെ ലീഡ് നേടി വിജയിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

സ്വതന്ത്ര നിലപാട്
തുടര്‍ന്ന് നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു വന്ന പിസി ജോര്‍ജ്ജ് ഇടക്കാലത്ത് എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ബിജെപി പാളയത്തില്‍ നിന്നും പുറത്തു വന്ന പിസി വീണ്ടും സ്വതന്ത്ര നിലപാട് സ്വീകരിച്ചു. എന്നാല്‍ അടുത്ത കാലത്ത് അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും യുഡിഎഫിലേക്കുള്ള തിരിച്ചു വരവ് ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു.

ജോസ് കെ മാണിയുടെ അഭാവം
ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ കോട്ടയത്ത് നിലനില്‍പ്പ് ഭദ്രമാക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹമുണ്ട്. പൂഞ്ഞാര്‍ സീറ്റ് ഉറപ്പിക്കുന്നതിനോടൊപ്പം മറ്റ് ചില മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ വോട്ടുകള്‍ സ്വന്തമാക്കാമെന്നുമാണ് ഇവരുടെ കണക്ക് കൂട്ടല്‍.

പ്രമേയം പാസാക്കി
എന്നാല്‍ ഈ നീക്കങ്ങള്‍ക്കെല്ലാം തടയിട്ടുകൊണ്ടാണ് യുഡിഎഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. പിസി ജോര്‍ജിനെ മുന്നണിയിൽ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുകയാണ് യുഡിഎഫ് ബ്ലോക്ക് കമ്മിറ്റി. പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണങ്ങളില്‍ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണെന്ന് പ്രമേയത്തില്‍ പറയുന്നു.

സ്വന്തം താൽപര്യം
നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താൽപര്യം സംരക്ഷിക്കുന്ന ചരിത്രമാണ് പിസി ജോര്‍ജ്ജിന് ഉള്ളത്. സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സമീപനമാണ് എക്കാലത്തും പിസി ജോര്‍ജ്ജ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് യുഡിഎഫിൽ ജോർജിനെ എടുക്കരുതെന്ന് മുന്നണി സംസ്ഥാന നേതൃത്വത്തോട് ഐകകണ്ഠ്യേന ആവശ്യപ്പെടുന്നുെവന്ന് പ്രമേയത്തിൽ പറയുന്നു

യൂത്ത് ലീഗും
ജോസിന്‍റെ മുന്നണി പ്രവേശനത്തിനെതിരെ യൂത്ത് ലീഗും നേരത്തെ തന്നെ ശക്തമായ രംഗത്തുണ്ട്. ന്യൂനപക്ഷ പിന്തുണയായിരുന്നു പൂഞ്ഞാറിലെ പിസിയുടെ കരുത്തെന്നും അത് ഇപ്പോള്‍ അദ്ദേഹത്തിന് നഷ്ടമായെന്നാണ് മറുവാദം. വിവാദമായ ഫോണ്‍ സംഭാഷണത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷത്തിന് പിസിയോട് അകല്‍ച്ചയുണ്ട് എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പിസിക്ക് തുണയായത്
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുള്ള മണ്ഡലമാണ് പുഞ്ഞാര്‍. ഈ പാര്‍ട്ടികളുടെ പിന്തുണയായിരുന്നു സ്വതന്ത്രനായി നിന്നിട്ടും നിയസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന‍് പിസിക്ക് തുണയായത്. എന്നാല്‍ പിന്നീട് അദ്ദേഹം നടത്തിയ എന്‍ഡിഎ പ്രവേശനവും മുസ്ലിം വിരുദ്ധ പരാമര്‍ശവും ഈ വിഭാഗങ്ങളെ പിസിയില്‍ നിന്നും അകറ്റുകയായിരുന്നു.

അനൗദ്യോഗിക നീക്കങ്ങള്‍
ജോര്‍ജിന്‍റെ കാര്യത്തില്‍ അനൗദ്യോഗിക നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണയിൽ മത്സരിക്കാനുള്ള ശ്രമങ്ങളാണ് ജോസഫ് നടത്തുന്നത്. നിയമസഭ തിരഞ്ഞടുപ്പില്‍ യുഡിഎഫിന്‍റെ ഭാഗമായി പൂഞ്ഞാറില്‍ മത്സരിക്കുക എന്നതാണ് ജോര്‍ജിന്‍റെ അന്തിമ ലക്ഷ്യം.












Click it and Unblock the Notifications