കട തുറക്കുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് നസറുദ്ദീൻ വരെ കട അടച്ചിട്ടു! ഇത്ര പേടിയാണെങ്കിൽ പിന്നെന്തിനാ?
കോഴിക്കോട് നഗരത്തിൽ മിക്കവരും റെയിൽവേ, ആശുപത്രി ക്യാന്റീനുകളെയാണ് ഭക്ഷണത്തിനായി ആശ്രയിച്ചത്.
കോഴിക്കോട്: തിങ്കളാഴ്ചയിലെ യുഡിഎഫ് ഹർത്താലിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം പാഴ്വാക്കായി. പതിവു ഹർത്താലുകളെ പോലെ തിങ്കളാഴ്ചയും സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രധാന തട്ടകമായ കോഴിക്കോട് ഒരു കട പോലും തുറന്നില്ല. കടകൾ അടച്ചിടില്ലെന്ന് പ്രഖ്യാപിച്ച സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും അടഞ്ഞുകിടന്നു. കോഴിക്കോട് നഗരത്തിൽ മിക്കവരും റെയിൽവേ, ആശുപത്രി ക്യാന്റീനുകളെയാണ് ഭക്ഷണത്തിനായി ആശ്രയിച്ചത്.

സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ഓട്ടോകളും നിരത്തിലിറങ്ങിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ കാലിക്കറ്റ് ഡ്രൈവേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ബൈക്ക് ടാക്സി സേവനമുണ്ടായി. നിരവധി യാത്രക്കാരാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. മെഡിക്കൽ കോളേജിലേക്ക് പോലീസ് അകമ്പടിയോടെ കെഎസ്ആർടിസിയും സർവ്വീസ് നടത്തി.
മാനാഞ്ചിറയിലെ എൽഐസി ഓഫീസ് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. കണ്ണൂർ ടൗണിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ബാങ്ക് ശാഖയും അടപ്പിച്ചു. വടക്കൻ കേരളത്തിൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും, പെട്രോൾ വിലവർദ്ധനവിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications