പെരുവഴിയിലാകുമോ ജോസ്, ചരിത്രം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ്; യുഡിഎഫിലേക്ക് മടങ്ങാന്‍ അവസരം മുന്നില്‍
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി സംബന്ധിച്ച ധാരണ പാലിക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജോസ് കെ മാണിയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ജോസിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ സിപിഎം സജീവ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ സിപിഎമ്മിന് മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് സിപിഐ ആണ്. ജോസിനെ ഇടതുമുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. അതേസമയം, മറുവശത്ത് ചില നീക്കങ്ങള്‍ക്ക് യുഡിഎഫും തയ്യാറാവുന്നുണ്ട്.
എല്‍ഡിഎഫിലേക്ക് പോവാന്‍ കഴിയില്ല
മുന്നണിയുമായുള്ള ബന്ധം അത്ര പെട്ടെന്ന് അറുത്തുമാറ്റി ജോസ് കെ മാണിക്ക് എല്‍ഡിഎഫിലേക്ക് പോവാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ജോസ് വിഭാഗത്തിനോടുള്ള നിലപാടില്‍ യുഡിഎഫ് കൂടുതല്‍ മയം വരുത്തുകയാണെന്നാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.
പൊതുവികാരം
ഇടതുമുന്നണിയിലേക്ക് പോകേണ്ടതില്ലെന്ന നിലപാടുള്ളവര്‍ ജോസ് വിഭാഗത്തിലുള്ളതിനാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദം രാജിവെച്ചാല്‍ ജോസ് പക്ഷത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സന്ദേശം യുഡിഎഫ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയെന്നാണ് സൂചന.
മധ്യസ്ഥ നീക്കങ്ങള്‍
ജോസ് വിഭാഗവുമായുള്ള മധ്യസ്ഥ നീക്കങ്ങള്‍ സജീവമാണ്. സിപിഐ കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്ന സാഹചര്യത്തില്‍ ജോസിന്‍റെ ഇടത് പ്രവേശനം അത്ര എളുപ്പത്തില്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറത്ത് നിന്നുള്ള സഹകരണം മാത്രമാവും ഏറിവന്നാല്‍ സംഭവിക്കുക.
ഡിഐസി ചരിത്രം
എന്നാല്‍ ഈ സഹകരണത്തില്‍ ജോസ് പക്ഷം തൃപ്തരായേക്കില്ല. കോണ്‍ഗ്രസ് വിട്ട് കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ 2005 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സഖ്യം രൂപീകരിച്ചിരിന്നു. എന്നാല്‍ 2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പായപ്പോള്‍ സിപിഎം അവരെ പുറന്തള്ളുകയാണ് ഉണ്ടായത്. ഈ ചരിത്രം കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഓര്‍മിപ്പിക്കുന്നു.
എളുപ്പമായിരിക്കില്ല
ഇത്തരത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുറന്തള്ളിയാല്‍ യുഡിഎഫിലേക്കുള്ള മടക്കം എളുപ്പമായിരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോസ് പക്ഷത്ത് യുഡിഎഫിനോട് താല്‍പര്യമുള്ള നേതാക്കള്‍ മുഖേനയാണ് കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍.
അനുനയന സൂചന
പുറത്താക്കിയെന്ന തീരുമാനം തിരുത്തിയെന്നത് തന്നെ യുഡിഫിന്‍റെ ആദ്യ അനുനയന സൂചനയാണ്. പിജെ ജോസഫിന്‍റെ ഭാഗത്ത് നിന്നും അനുനയന നീക്കം ഉണ്ടായിട്ടുണ്ട്. കോട്ടയത്തെ രാജി മാത്രമാണ് തന്‍റെ ആവശ്യമെന്നും പുറത്താക്കല്‍ അല്ലെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും മുന്നണിയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് യുഡിഎഫ് തേടുന്നത്.
യുഡിഎഫില്‍ നില്‍ക്കണം
ജോസ് പക്ഷത്തെ നേതാക്കളില്‍ പലരും യുഡിഎഫുമായി ബന്ധപ്പെടുന്നുണ്ട്. യുഡിഎഫില്‍ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഗുണം ചെയ്യുകയെന്ന് കരുതുന്ന വലിയൊരു വിഭാഗം ജോസ് പക്ഷത്തുണ്ട്. ഇവരുടെ സമ്മര്‍ദ്ദവും ജോസ് പക്ഷ നേതൃത്വത്തിന് മുകളിലുണ്ടാവും.
പിളര്‍പ്പുണ്ടാകും
യുഡിഎഫിലേക്ക് മടങ്ങാനുള്ള സാധ്യത ഇപ്പോഴും ഉള്ളതിനാലാണ് പല നേതാക്കളും ജോസിന് പിന്നില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടന്ന് എല്‍ഡിഎഫിലേക്ക് പോവാന്‍ തന്നെയാണ് ജോസ് കെ മാണിയുടെ തീരുമാനമെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.
വിഘടിച്ചു പോവും
ജോസിന്‍റെ ഇടത് പ്രവേശനത്തോടെ ഇവര്‍ സ്വതന്ത്രമായി നിന്ന് യുഡിഎഫിലേക്ക് മടങ്ങുകയോ, ജോസഫ് പക്ഷത്തോടൊപ്പം ചേരുകയോ ചേര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി ഇത്തരത്തില്‍ വിഘടിച്ചു പോവാനുള്ള സാധ്യതതയും ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇടതുമുന്നണിയില്‍
അതേസമയം, മറുവശത്ത് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ് സിപിഐ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജോസ് പക്ഷം എല്‍ഡിഡിഎഫില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തു.
കാനം പറഞ്ഞത്
സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. വിലപേശുന്ന പാര്‍ട്ടിയാണ് ജോസ് പക്ഷം. ഇത്തരത്തില്‍ വരികയും പോവുകയും ചെയ്യുന്നവരെ വെച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തര്‍ക്കം മുറുകിയാല്‍
ജോസ് കെ മാണിയെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം മുറുകിയാല്‍ ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെട്ടേക്കും. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു സിപിഐ, സിപിഎം കേന്ദ്രനേതൃത്വങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കോടിയേരിയും പിണറായിയും കാനവുമായി സംസാരിക്കാനും സാധ്യതയുണ്ട്.
8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും