'രാഗാ' എഫക്ട്? കേരളത്തിൽ യുഡിഎഫിന് കുതിപ്പ്.... ശബരിമല ഏൽക്കില്ലെന്ന് അഭിപ്രായ സർവേ ഫലം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് പ്രവചിച്ച് മനോരമ ന്യൂസ്- കാർവി അഭിപ്രായ സർവ്വേഫലം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ 10 മണ്ഡലങ്ങളുടെ ഫലമാണ് ആദ്യഘട്ടത്തിൽ പുറത്ത് വിട്ടത്. പത്ത് മണ്ഡലങ്ങളിൽ ഏഴിലും യുഡിഎഫിനാണ് മുൻതൂക്കം. രണ്ടിടത്ത് ഇടത് മുന്നണി മേൽക്കൈ നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവ്വേ വിലയിരുത്തുന്നത്.
ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങൾ ഇടതിനൊപ്പമാണെന്നാണ് സർവേ പ്രവചിക്കുന്നത്. ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കൊല്ലം ,കോട്ടയം എന്നീ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് സാധ്യതയെന്ന് സർവേ പറയുന്നു.20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരാണ് സർവേയിൽ പങ്കെടുത്തത്.
കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ കോഴ വാങ്ങിയെന്ന് ആരോപണം; എംകെ രാഘവന് എതിരെ ടിവി9 സ്റ്റിംഗ് ഓപ്പറേഷൻ!
ആലപ്പുഴയിൽ ഇടത് മുന്നണി
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ ഇക്കുറി ഇടതുമുന്നണിക്കാണ് മേൽക്കൈ എന്നാണ് സർവേ പ്രവചനം. ആലപ്പുഴയിൽ എൽഡിഎഫിന് 47 ശതമാനവും യുഡിഎഫിന് 44 ശതമാനവും എൻഡിഎയക്ക് നാല് ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. ആറ്റിങ്ങളിൽ ഇടത് മുന്നണിക്ക് 44 ശതമാനവും യുഡിഎഫിന് 38ഉം എൻഡിഎയ്ക്ക് 13 ശതമാനവും വോട്ടും ലഭിക്കുമെന്നാണ് സർവേ പറയുന്നത്.
ആലത്തൂരിൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏററവും ചർച്ച ചെയ്ത മണ്ഡലമാണ് ആലത്തൂർ. സിറ്റിംഗ് സീറ്റായ ആലത്തൂർ ഇടതുമുന്നണിയെ ഇത്തവണ കൈവിട്ടേക്കുമെന്നാണ് സർവേ പറയുന്നത്. ആലത്തൂരിൽ 45 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനാണ്. എൽഡിഎഫിന് 38 ശതമാനവും എൻഡിഎയ്ക്ക് 13 ശതമാനവും വോട്ട് പ്രവചിക്കുന്നു.
ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ചാലക്കുടി മണ്ഡത്തിൽ ഇരു മുന്നണികളും ഫോട്ടോ ഫിനീഷിലേക്ക് എന്നാണ് സർവേ പറയുന്നത്. നേരിയ മുൻതൂക്കം യുഡിഎഫിനാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 40 ശതമാനം എൽഡിഎഫിന് 39 ശതമാനം എൻഡിഎയ്ക്ക് 13 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ടെന്നാണ് പ്രവചനം. സിറ്റിംഗ് എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണയും ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
ഇടുക്കിയും എറണാകുളവും
എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും, എൽഡിഎഫ് 39 ശതമാനവും എൻഡിഎ 11 ശതമാനവും വോട്ട് നേടാനാണ് സാധ്യത. ഇടുക്കിയിലും മുൻതൂക്കം യുഡിഎഫിന് തന്നെ. യുഡിഎഫ് 44 ശതമാനം, എൽഡിഎഫ് 39, എൻഡിഎ 9 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ട് വിഹിതം.
തിരിച്ചു പിടിക്കും
കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചു പിടിക്കുമെന്നാണ് മനോരമ ന്യൂസ് സർവേ പ്രവചിക്കുന്നത്. കണ്ണൂരിൽ 49 ശമാനവും കാസർഗോഡ് 43 ശതമാനവുമായി യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. സിറ്റിംഗ് സീറ്റായ കണ്ണൂരും കാസർഗോഡും യഥാക്രമം 38 ശതമാനം, 35 ശതമാനം എന്നിങ്ങനെയായിരിക്കും ഇടതുമുന്നണിയുടെ വോട്ട് വിഹിതം. കണ്ണൂരിൽ എൻഡിഎയ്ക്ക് 9 ശതമാനം പിന്തുണയുണ്ട്. കാസർഗോഡ് എൻഡിഎയുടെ പിന്തുണ 19 ശതമാനമാണ്.
കൊല്ലത്ത് യുഡിഎഫ്
സിറ്റിംഗ് സീറ്റായ കൊല്ലത്ത് യുഡിഎഫിന് തന്നെയാണ് മേൽക്കൈ. യുഡിഎഫിന് 48 ശതമാനവും എൽഡിഎഫിന് 41 ശതമാനവും എൻഡിഎയ്ക്ക് 7 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില. കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് 49, എൽഡിഎഫ് 39, എൻഡിഎ 10 ശതമാനം എന്നിങ്ങനെയാണ് പ്രവചനം.
പെരിയ കൊലപാതകം
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകമാകും എൽഡിഎഫിന് വൻ തിരിച്ചടിയാകാൻ സാധ്യതയെന്ന് എന്ന് സർവേയിൽ പറയുന്നു. ഫെബ്രുവരി 23 മുതൽ മാർച്ച് 7 വരെ നടന്ന സർവേയുടെ ഫലമാണ് പുറത്ത് വന്നത്.
ശബരിമല തുറുപ്പ് ചീട്ടാകില്ല
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളെ വോട്ടാക്കി മാറ്റാമെന്ന് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സർവേ പറയുന്നത്. സംസ്ഥാനത്തെ സാഹചര്യം ബിജെപിക്ക് അനുകൂലമല്ല. സർവേയിൽ പങ്കെടുത്തവരിൽ 4 ശതമാനം മാത്രമാണ് ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് കരുതുന്നുള്ളു.
ബിജെപിക്കെതിരെ
കേന്ദ്രത്തിൽ മോദി സർക്കാർ തുടരുന്നതിനെ എതിർക്കുന്നവരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ ഭൂരിഭാഗവുമെന്ന് സർവേ പറയുന്നു. നോട്ട് നിരോധനവും ജിഎസ്ടിയുംം തിരിച്ചടിയാകും. ബിജെപി ഭരണത്തിന്റെ കീഴിൽ രാജ്യത്ത് അസഹിഷ്ണുത കൂടിയെന്ന് സർവേയിൽ പങ്കെടുത്ത 495 ശതമാനം പേരും പ്രതികരിച്ചു.
മുത്തലാഖ് പരാജയം
മുത്തലാഖ് നിരോധനത്തിന്റെ ഉദ്ദേശം സ്ത്രീ ശാക്തീകരണമല്ലെന്ന് 55 ശതമാനം ആളുകൾ വിശ്വസിക്കുന്നതായി സർവേ പറയുന്നു. നോട്ട് നിരോധനം പരാജയമാണെന്ന് 73 ശതമാനം ആളുകളും ജിഎസ്ടി പരാജയമാണെന്ന് 67 ശതമാനം ആളുകളും പ്രതികരിച്ചു.
Recommended Video
മോദിയല്ല രാഹുൽ
രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് അഭിപ്രായ സർവേ ഫലം സൂചിപ്പിക്കുന്നത്. മോദിയുടെ പ്രകടനം ശരാശരിയിലും താഴെയാണെന്നാണ് അഭിപ്രായ സർവേ ഫലം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മോദി തുടരണമെന്ന് 11 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 20 മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിക്ക് കൂടുതൽ പിന്തുണ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ