കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് കട്ടപ്പന സബ് കോടതിയും ശരിവെച്ചത് കനത്ത തിരിച്ചടിയാണ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയത്.
മുന്‍സിഫ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി കെ ഐ ആന്റണിയും നല്കിയ അപ്പീലുകളാണ് കോടതി തള്ളിയത്. കോടതി വിധിക്ക് പിന്നാലെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി പിജെ ജോസഫിനെ ജോസഫ് വിഭാഗം തിരഞ്ഞെടുക്കുകയും ചെയ്തതോടെ ഫലത്തില്‍ പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമസാധുതയില്ല
അപ്പീലുകള്‍ കട്ടപ്പന സബ് കോടതി തള്ളിയതോടെ ജൂണ്‍ 16 ന് കോട്ടയത്ത് നടന്ന യോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിക്ക് നിയമസാധുതയില്ലാതെയായി. സംസ്ഥാന സമിതിയിലെ 437 പേരില്‍ 312 പേര് പങ്കെടുത്ത യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ അവകാശവാദം.
വര്‍ക്കിങ് ചെയര്മാന്
എന്നാല്‍ ഇതിന് നിയമപരമായി സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫിനാണ് ആ പദവി വഹിക്കാന്‍ അവകാശമെന്നായിരുന്നു വാദം. ഈ വാദമാണ് രണ്ട് കോടതികളും ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
പാര്‍ട്ടി ചിഹ്നം
ജോസ് കെ മാണി വിഭാഗത്തിന്റെ അപ്പീലുകള്‍ കട്ടപ്പന കോടതി തള്ളിയതോടെ പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പാര്‍ട്ടിയിലെ മേല്‍ക്കൈ വര്‍ധിപ്പിക്കാന്‍ സാധിച്ചു. ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നേരത്തെ ജോസ് പക്ഷത്തിന് തിരിച്ചടിയായിരുന്നു.
നിയമസഭാ കക്ഷി നേതാവ്
കോടതി വിധിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തതും ജോസ് കെ മാണി വിഭാഗത്തിന് ക്ഷീണമായി. സഎഫ് തോമസിനെ പാര്‍ട്ടി ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ 5 എംഎല്‍എമാരില്‍ മൂന്ന് പേരും യോഗത്തില്‍ പങ്കെടുത്തു.
നിയമവിധേയം
യോഗം നിയമവിധേയമാണെന്നാണ് പിജെ ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടത്. അതേസമയം, ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ അര്‍ഹതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജോസ് പക്ഷത്തെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും യോഗം ബഹിഷ്കരിച്ചു.
ജോസിന്റെ വാദം
കട്ടപ്പന കോടതിയുടെ വിധി ജോസഫിനെതിരാണെന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം. ചെയര്‍മാന്റെ അധികാരം വര്‍ക്കിങ് ചെയര്മാന് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് കോടതി വിധിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസ് പറഞ്ഞു.
പാലാ സീറ്റ് കൈവിട്ടത്
അതേസമയം, മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ മാസങ്ങളായി തുടരുന്നത് യുഡിഎഫിന് അകത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പതിറ്റാണ്ടുകളായി കൈവശമുണ്ടായിരുന്ന പാലാ സീറ്റ് കൈമോശം വന്നതെന്ന അഭിപ്രയാമാണ് കോണ്‍ഗ്രസിനുള്ളത്.
മുന്നണിക്ക് പുറത്ത് നിര്‍ത്തണം
തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് പോവാന്‍ കഴിയില്ലെങ്കില്‍ താല്‍ക്കാലികമായെങ്കിലും ഇരു വിഭാഗത്തേയും മുന്നണിക്ക് പുറത്ത് നിര്‍ത്തണമെന്ന ആവശ്യവും യുഡിഎഫിനുള്ളിലുണ്ട്. ഇരുവിഭാഗങ്ങളേയും ഒന്നിപ്പിച്ച് കൊണ്ടുപോവാനുള്ള ശ്രമം യുഡിഎഫ് നേതാക്കള്‍ മാസങ്ങളായി തുടരുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്
കോടതി വിധി യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നാണ് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന് പ്രതികരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ഒരു തീരുമാനം ഉണ്ടാക്കാനാണ് യുഡിഎഫ് നീക്കം. സമാനമായ സാഹചര്യം തുടരുകയാണെങ്കില്‍ രണ്ട് വിഭാഗത്തേയും ഒരുമിച്ച് യുഡിഎഫില്‍ ഉള്‍ക്കൊള്ളുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും.
മുന്‍തൂക്കം നല്‍കുക
ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ രണ്ട് വിഭാഗങ്ങളും പരസ്പരം കാലുവാരിയില്‍ അത് യുഡിഎഫിനാണ് ദോഷം ചെയ്യുക. ഒന്നിച്ചു പോവാന്‍ തയ്യാറല്ലെങ്കില്‍ ഏറ്റവും അവസാനഘട്ട പോംവഴി എന്നനിലയില്‍ പ്രബലമായ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്നതിനാണ് യുഡിഎഫ് മുന്‍തൂക്കം നല്‍കുക.
സിപിഎം നീക്കം
അധികാരത്തര്‍ക്കത്തില്‍ യുഡിഎഫുമായി ഇടയുന്ന വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ഇടതുമുന്നണിയും നീക്കം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് സൂചന. യുഡിഎഫ് വിട്ടുവരാതെ ആരുമായി ഔദ്യോഗിക ചര്ച്ചകള്ക്കില്ലെന്നായിരുന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയത്.
ഏത് സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയത്; വിശദീകരണം തേടി മുഖ്യമന്ത്രി, ഐജി അന്വേഷക്കും
എല്ലാം കോണ്‍ഗ്രസിന്റെ തന്ത്രം, എന്‍സിപി മുന്നില്‍ നില്‍ക്കുന്നുവെന്ന് മാത്രം; ചുമതല വേണുഗോപാലിന്