യുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തം
തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്ത് നില്‍ക്കെയുള്ള നേതാക്കളുടെ രാജി യുഡിഎഫിന് തിരിച്ചടിയാവുന്നു. മുന്നണിയിലെ ഘടകക്ഷികളോട് ആലോചിക്കാതെയുള്ള തീരുമാനത്തില്‍ മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്ക്കല് എത്തിനില്‍ക്കുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏകപക്ഷീയ തീരുമാനം
ബെന്നി ബെഹനാന് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞത് ഏകപക്ഷീയമായിരുന്നെന്നും അതേ കുറിച്ച് മുന്നണിയില്‍ ആലോചന പോലും നടന്നിട്ടില്ലെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നുത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളെ നേരില്‍ കണ്ട് അതൃപ്തി പ്രകടിപ്പിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
നാടകീയ രാജി രംഗം വഷളാക്കി
കോണ്‍ഗ്രസ് വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ പദവിയുടെ കാര്യത്തില്‍ എന്ത് തീരുമാനവും എടുക്കാനുള്ള അവകാശം ആ പാര്‍ട്ടിക്കുണ്ട്. എന്നാല്‍ കണ്‍വീനറുടെ നാടകീയ രാജി രംഗം വഷളാക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് അനാവശ്യമായി നല്കിയ ഒരു ആയുധമായി ഈ പ്രവര്‍ത്തി മാറിയെന്നും ഘടകകക്ഷികള്‍ വിലയിരുത്തുന്നു.
ശ്രദ്ധ വീണ്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക്
ബെന്നി ബഹനാന് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് പിന്നാലെ പ്രചാരണ സമിതി ഭാരവാഹിത്വത്തില്‍ നിന്നും കെ മുരളധീരനും രാജി പ്രഖ്യാപിച്ചത് കൂടുതല്‍ ക്ഷീണമായി. സര്‍ക്കാറിനെതിരായ സമരങ്ങളില്‍ നിന്ന് ശ്രദ്ധ വീണ്ടും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്കായി. ഇത് തിരിച്ചടിയാവുമെന്നും ലീഗ് ഉള്‍പ്പടേയുള്ള കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
വട്ടിയൂര്‍ക്കാവിലെ മോഹം
കെപിസിസി നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രൂക്ഷവിമര്‍ശനമാണ് സമീപകാലത്ത് മുരളീധരന് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിക്കണമെന്ന ആഗ്രഹം മുരളീധരനുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതിന് അംഗീകരാം നല്‍കിയിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണം.
ഐ ഗ്രൂപ്പിലേക്കോ
ഇരു ഗ്രൂപ്പുകളുടേയും താല്പര്യം മറികടന്ന് വന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ ഐ ഗ്രൂപ്പുകൾ ശക്തമായ നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. എ ഗ്രൂപ്പിനുള്ളില്‍ ഉമ്മന്‍ചാണ്ടിയുമായി ഏറ്റുമുട്ടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച ബെന്നി ബഹനാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രമേശ് ചെന്നിത്തലയുമായി അടുത്ത ബെന്നി ഐ ഗ്രൂപ്പില്‍ എത്താനുള്ള സാധ്യതകള്‍ കൂടുതലാണ്.
സജീവമാകുന്ന ഉമ്മന്‍ചാണ്ടി
സുവർണ്ണജൂബിലി ആഘോഷങ്ങള്‍ ഗംഭീരമാക്കി ഉമ്മൻചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമ്പോഴാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു ഭാഗത്ത് പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലെ അപകടം ചെന്നിത്തലയും കൂട്ടരും തിരിച്ചറിയുന്നുണ്ട്.
Recommended Video
മുഖ്യമന്ത്രി ആരാകും
പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അവകാശവാദങ്ങള്‍ ഇരു പക്ഷവും ശക്തമാക്കുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തീരുമാനം ഹൈക്കാന്ഡിന്റേതാവും. ദേശീയ നേതൃത്വത്തിന് കൂടുതല്‍ താല്പര്യം ഉമ്മന്‍ചാണ്ടിയാണെന്നതാണ് ഐ വിഭാഗത്തിന്റെ ഭയം. സംസ്ഥാന രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകുന്നത് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.